പുതിയ ബാച്ചുകാരെ വരവേൽക്കാൻ നടത്തിയ വിലകുറഞ്ഞ സ്കിറ്റ് മാത്രമായിരുന്നുവെന്നും മുതിർന്ന അധ്യാപികക്ക് യോജിച്ചതായിരുന്നില്ല അവരുടെ പെരുമാറ്റമെന്നും ഒഫീഷ്യേറ്റിംഗ് വൈസ് ചാൻസലർ തപഷ് ചക്രവർത്തി പറഞ്ഞു.
കൊൽക്കത്ത: ക്ലാസ് മുറിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയുമായുള്ള വിവാഹ വീഡിയോ ചോർന്നതിന് പിന്നാലെ ജോലി രാജിവെക്കാൻ തയ്യാറാണെന്ന് അധ്യാപിക അറിയിച്ചതായി സഹപ്രവർത്തകർ. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് പ്രൊഫസർക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. വിവാദമായതോടെ, സർവകലാശാലയുമായുള്ള ബന്ധം തുടരാൻ കഴിയാത്തതിനാൽ രാജിവയ്ക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മൗലാന അബുൽ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (MAKAUT) യിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മേധാവിയായ പ്രൊഫസറാണ് വിവാദത്തിൽപ്പെട്ടത്. ഡിപ്പാർട്ട്‌മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയുമായി ക്ലാസ് മുറിയിൽ ഹിന്ദു ബംഗാളി വിവാഹ ചടങ്ങുകൾ നടത്തുന്നതിന്റെ വീഡിയോ ക്ലിപ്പ് ജനുവരി 28 ന് വൈറലായി. വീഡിയോ പ്രചരിച്ചതിന് പിന്നാലെ മാനസികമായി തകര്‍ന്നെന്നും സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാലയുമായുള്ള ബന്ധം തുടരാന്‍ കഴിയില്ലെന്നും കാണിച്ച് പ്രൊഫസര്‍ ഇ-മെയില്‍ അയച്ചതായി രജിസ്ട്രാര്‍ പാര്‍ഥ പ്രതിം ലാഹിരി പിടിഐയോട് പറഞ്ഞു.
വിവാദത്തെത്തുടർന്ന് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് മെയിൽ അയച്ചിരുന്നു. ഹരിംഘാട്ട കാമ്പസിലെ ഒരു ക്ലാസ് മുറിയിലാണ് അധ്യാപിക വധുവിന്റെ വേഷത്തിൽ എത്തി വിദ്യാർഥിക്ക് വരണമാല്യം അണിഞ്ഞത്. എന്നാൽ, വിദ്യാർത്ഥികളുടെയും സർവകലാശാലയുടെയും സമ്മതത്തോടെ അരങ്ങേറിയ ഒരു സൈക്കോ-ഡ്രാമ പ്രോജക്ടിന്റെ ഭാഗമായി അവതരിപ്പിച്ച നാടകമാണിതെന്ന് പ്രൊഫസർ അവകാശപ്പെട്ടിരുന്നു. നാടകത്തിലെ ഒരു ഭാഗം സഹപ്രവർത്തകൻ മനഃപൂർവ്വം ചോർത്തിയതാണെന്നും, തന്റെ കരിയർ തകർക്കാനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമിച്ചതാണെന്നും അവർ ആരോപിച്ചു.
തന്റെ സാമൂഹികവും അക്കാദമികവുമായ പ്രശസ്തിക്കുണ്ടായ ദോഷത്തിന് പരിഹാരം കാണാൻ നിയമനടപടികൾ സ്വീകരിക്കുമെന്നും അധ്യാപിക പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി വനിതാ ഫാക്കൽറ്റി അംഗങ്ങളുള്ള അഞ്ച് അംഗ പാനൽ സർവകലാശാല രൂപീകരിച്ചിരുന്നു. പ്രോജക്റ്റിന്റെ ഭാഗമാണെന്ന പ്രൊഫസറുടെ അവകാശവാദങ്ങൾ പാനൽ തള്ളിക്കളഞ്ഞുവെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More... 'കേവലം സ്ഥലംമാറ്റമല്ല വേണ്ടത്, പൊലീസുകാർക്കെതിരെ വധശ്രമം ഉൾപ്പടെയുളള വകുപ്പുകൾ ചുമത്തണം'; പരിക്കേറ്റ സിതാര
പുതിയ ബാച്ചുകാരെ വരവേൽക്കാൻ നടത്തിയ വിലകുറഞ്ഞ സ്കിറ്റ് മാത്രമായിരുന്നുവെന്നും മുതിർന്ന അധ്യാപികക്ക് യോജിച്ചതായിരുന്നില്ല അവരുടെ പെരുമാറ്റമെന്നും ഒഫീഷ്യേറ്റിംഗ് വൈസ് ചാൻസലർ തപഷ് ചക്രവർത്തി പറഞ്ഞു. അതേസമയം, ആരോപണ വിധേയയായ അധ്യാപിക പ്രതികരിച്ചിട്ടില്ല.
