കടബാധ്യത മൂലമാണ് ദമ്പതിമാർ മക്കളെ കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. ദമ്പതിമാരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഭർത്താവ് ജീവനൊടുക്കുകയും ഭാര്യ മാത്രം രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരു : ഹൊസ്ക്കോട്ടെയിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വീട്ടമ്മയ്ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഹൊസ്‌കോട്ടെ ഹൊണകനഹള്ളി സ്വദേശി ശിവു (32), മക്കളായ ചന്ദ്രകല (11), ഉദയ് സൂര്യ (7) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട ഭാര്യ മഞ്ജുളയെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഏതാനും വർഷം മുൻപ് ശിവുവിന് വാഹനാപകടത്തിൽ പരുക്കേറ്റതിനാൽ സ്ഥിരമായി ജോലിക്ക് പോയിരുന്നില്ല. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം.

ശിവുവിനും ഭാര്യ മഞ്ജുളയ്ക്കും ദാമ്പത്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മ്പതികൾ കുറച്ചുനാളായി ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നു. പക്ഷേ കുട്ടികളെ ഉപേക്ഷിക്കേണ്ടിവരുമെന്നതിനാൽ ആദ്യം തയ്യാറായില്ല. ഒടുവിൽ മക്കളെ കൊലപ്പെുത്തിയ ശേഷം ജീവിതം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. സംഭവദിവസം, ഉച്ചയ്ക്ക് 2 മണിയോടെ ദമ്പതികൾ കുട്ടികളെ കൊല്ലാൻ തീരുമാനിച്ചു. ഇരുവരും മദ്യം കഴിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. വൈകുന്നേരം 4 മണിയോടെ ആദ്യം 11 വയസ്സുള്ള മകൾ ചന്ദ്രകലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടി മരിച്ചെന്ന് ഉറപ്പാക്കാൻ തല വെള്ളത്തിൽ മുക്കി. തുടർന്ന് 7 വയസ്സുള്ള മകൻ ഉദയ് സൂര്യയേയും സമാന രീതിയിൽ കൊലപ്പെടുത്തി.

ഒരുമിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു, ഭർത്താവ് ഭക്ഷണം വാങ്ങാൻ പറഞ്ഞുവിട്ടു

മക്കളെ കൊലപ്പെടുത്തിയ ശേഷം താനും തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നാണ് മഞ്ജുള പാെലീസിന് നൽകിയ മൊഴി. എന്നാൽ ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ട ശിവു അടുത്തുള്ള കടയിൽ നിന്ന് ഭക്ഷണം വാങ്ങാൻ ഭാര്യയോട് ആവശ്യപ്പെട്ടു. മഞ്ജുള ഭക്ഷണം വാങ്ങി തിരിച്ചെത്തിയപ്പോൾ ശിവുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മക്കളെ കൊലപ്പെടുത്തിയ കേസിൽ മഞ്ജുളയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)