കറുത്ത മുഖം മൂടിയും കൈവിലങ്ങും ധരിപ്പിച്ച് അറസ്റ്റിലായ കെഎസ്‍യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിലാണ് വടക്കാഞ്ചേരി സിഐ യുകെ ഷാജഹാനെ സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം.

വടക്കാഞ്ചേരി: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് ആണ് സ്ഥലം മാറ്റിയത്. ക്രമസമാധാന ചുമതലയിൽ നിന്ന് ഷാജഹാനെ നീക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു ഇന്ന് തിരുവനന്തപുരത്തേക്ക് ഷാജഹാനെ ഡിജിപി വിളിപ്പിച്ചിട്ടുണ്ട്. എസ്എഫ്ഐ– കെഎസ്‌യു സംഘട്ടനക്കേസിൽ അറസ്റ്റിലായ 3 കെഎസ്‌യു പ്രവർത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തലമൂടിയും കൈവിലങ്ങ് അണിയിച്ചുമാണ് പൊലീസ് കോടതിയിലെത്തിച്ചത്. 

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്‍റ് ഗണേഷ് ആറ്റൂര്‍ , ജില്ലാ കമ്മിറ്റി അംഗം അല്‍ അമീന്‍, കിള്ളി മംഗലം ആട്സ് കോളേജ് യൂണിറ്റ് പ്രസിഡന്‍റ് അസ്ലം കെ.കെ എന്നിവരെയാണ് മുഖം മൂടി ധരിപ്പിച്ച് പൊലീസ് കോടതിയിലെത്തിച്ചത്. പൊലീസ് നടപടിയെ മജിസ്ട്രേട്ട് വിമർശിച്ചിരുന്നു. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഷാജഹാന് ഷോകോസ് നോട്ടീസ് നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.

മുഖംമൂടി ധരിപ്പിച്ചത് തിരിച്ചറിയൽ പരേഡ് നടത്താൻ

 തിരിച്ചറിയൽ പരേഡ് നടത്താനാണ് പ്രതികളെ മുഖംമൂടി ധരിപ്പിച്ചത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, പരാതിക്കാർ എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയ അതേ പ്രതികളെ തന്നെയാണ് കോടതിയിൽ ഹാജരാക്കിയത് എന്നതിനാൽ എന്ത് തിരിച്ചറിയലാണ് നടത്താനുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടി നൽകാനായിരുന്നില്ല.