പൂജകൾ തുടങ്ങി എട്ടാം ദിവസത്തെ ചടങ്ങുകൾ കഴിഞ്ഞതിനുശേഷം മുറിയിൽക്കയറി വാതിലടച്ച വിദ്യാജ്യോതി പിന്നീട് പുറത്തേക്കുവന്നില്ല. വാതിൽപൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ബെംഗളൂരു: ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചയാൾക്ക് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു എം.ഇ.ഐ. ലേഔട്ടിൽ താമസിച്ചിരുന്ന എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതിയാണ് (27) ജീവനൊടുക്കിയത്. പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യൻ പ്രതിശ്രുത വരന് അല്പായുസ്സ് പ്രവചിച്ചത്. ഇതിനുള്ള പരിഹാരക്രിയകൾ നടത്തുന്നതിനിടെയാണ് വിദ്യാജ്യോതിയുടെ മരണം. മാനസിക സമ്മർദ്ദത്തിലായിരുന്നു യുവതിയെന്നാണ് പുറത്തുവരുന്ന വിവരം.
വിദ്യാജ്യോതി ഇതരജാതിയിൽപ്പെട്ടയാളുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ആദ്യം വീട്ടുകാർ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് വിവാഹത്തിന് ഇവർ സമ്മതിച്ചു. എന്നാൽ വിവാഹത്തിനുമുൻപ് ജാതകപ്പൊരുത്തം നോക്കാൻ കുടുംബം നിർദേശിച്ചു. തുടർന്ന് ഇരുവരുടെയും ജാതകം പരിശോധിച്ചയാൾ പ്രതിശ്രുതവരന് അല്പായുസ്സാണെന്നാണ് ജോത്സ്യൻ അറിയിച്ചത്. പരിഹാരമായി ഒൻപതുദിവസം നീളുന്ന പൂജകൾ വേണമെന്നും ജോത്സ്യൻ നിർദ്ദേശിച്ചു. ഇതുപ്രകാരം പൂജകളും ആരംഭിച്ചിരുന്നു.
പൂജകൾ തുടങ്ങി എട്ടാംദിവസത്തെ ചടങ്ങുകൾ കഴിഞ്ഞതിനുശേഷം മുറിയിൽക്കയറി വാതിലടച്ച വിദ്യാജ്യോതി പിന്നീട് പുറത്തേക്കുവന്നില്ല. ഏറെ സമയം വിളിച്ചിട്ടും പ്രതികരണമില്ലാതെവന്നതോടെ ബന്ധുക്കൾ മുറിയുടെ വാതിൽപൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് യുവതിയെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


