ജാതി സെൻസസ്: നിതീഷ്-തേജസ്വി-മോദി കൂടിക്കാഴ്ച അൽപ്പസമത്തിനുള്ളിൽ, സംഘത്തിൽ ബിജെപി മന്ത്രിയും
പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള 11 പാർട്ടികളിലെ പ്രതിനിധികളാണ് പ്രധാന മന്ത്രിയെ കാണുക. ഇത് ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്.
ദില്ലി: ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ളവർ പ്രധാനമന്ത്രിയെ കാണും. രാവിലെ 11 മണിക്കാണ് കുടിക്കാഴ്ച പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള 11 പാർട്ടികളിലെ പ്രതിനിധികളാണ് പ്രധാനമന്ത്രിയെ കാണുക. ഇത് ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്.
സെൻസസ് നടത്തിയാൽ മാത്രമേ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് അർഹമായ പദ്ധതികൾ തയ്യാറാക്കാനാകൂ എന്ന് തേജസ്വി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് പ്രതികരിച്ചു.
ബിഹാർ ബിജെപിയിലെ ചില നേതാക്കളും ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബിജെപി നേതാവും മന്ത്രിയുമായ ജനക് റാമും സംഘത്തിലുണ്ട്. പ്രധാനമന്ത്രി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് ജനക് റാം പ്രതികരിച്ചത്.
എന്നാൽ ജാതി സെൻസസ് ആവശ്യത്തോട് കേന്ദ്രസർക്കാരിന് അനുകൂല നിലപാടില്ല. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെൻസസ് ആവശ്യം ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് പ്രതിസന്ധിയായിരിക്കുകയാണ്. എസ് സി- എസ് ടി വിഭാഗങ്ങളെ ഒഴിച്ച് മറ്റ് ജാതി വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാടെന്ന് ആഭ്യന്തരവകുപ്പ് പാർലമെൻറിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. 1931 ലാണ് രാജ്യത്ത് അവസാനമായി ജാതി സെൻസസ് നടന്നത്. 2011 ലും വിവരം ശേഖരിച്ചെങ്കിലും നിരവധി പൊരുത്തേക്കേടുകളെ തുടർന്ന് കണക്കെടുപ്പ് പുറത്ത് വിട്ടിരുന്നില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona