ബിഹാർ തെരഞ്ഞെടുപ്പിന് മുന്നേ ബിജെപിയിൽ പൊട്ടിത്തെറി; മൂന്ന് നേതാക്കൾ എൽജെപിയിലേക്ക്
എൽജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് രാജേന്ദ്ര സിംഗ്, രാമേശ്വർ ചൗരസ്യ, മുൻ എംഎൽഎ ഉഷ വിദ്യാർത്ഥി എന്നിവർ വ്യക്തമാക്കി.
പട്ന: ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ബിജെപിയിൽ പൊട്ടിത്തെറി. മുൻ എംഎൽഎ അടക്കം മൂന്ന് മുതിർന്ന നേതാക്കൾ എൽജെപിയിലേക്ക് മാറി. ഇക്കുറി മത്സരിക്കാൻ സീറ്റ് നൽകാത്തതാണ് പ്രകോപനം. നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് നേതാക്കളുടെ നിലപാട്.
എൽജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് രാജേന്ദ്ര സിംഗ്, രാമേശ്വർ ചൗരസ്യ, മുൻ എംഎൽഎ ഉഷ വിദ്യാർത്ഥി എന്നിവർ വ്യക്തമാക്കി. ബീഹാറിൽ എൻഡിഎ സീറ്റ് വിഭജന ധാരണ അനുസരിച്ച് ജെഡിയു 122 സീറ്റിലും ബിജെപി 121 സീറ്റിലുമാണ് മത്സരിക്കുന്നത്. ജെഡിയുവിന് നൽകിയ സീറ്റുകളിൽ നിന്ന് 7 സീറ്റുകൾ വരെ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് നൽകാനാണ് ധാരണ.