Asianet News MalayalamAsianet News Malayalam

മകന്റെ വിവാഹം, വിളവെടുപ്പ്, പ്രായമായ രക്ഷിതാക്കൾക്ക് ആരുമില്ല, ബിൽക്കിസ് കേസിൽ കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ നടപടി ജനുവരി 8നാണ് സുപ്രീം കോടതി റദ്ദാക്കിയത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരാകണമെന്നാണ് സുപ്രീം കോടതി വിശദമാക്കിയത്. 

Bilkis Bano case convicts seek more time to surrender Supreme Court agrees to hear pleas of convicts etj
Author
First Published Jan 18, 2024, 1:44 PM IST

ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗക്കേസിൽ കീഴടങ്ങാൻ സാവകാശം തേടി കുറ്റവാളികൾ. കേസിലെ മൂന്ന് പ്രതികളാണ് കീഴടങ്ങാന്‍ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവരുടെ അപേക്ഷ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച വ്യക്തമാക്കി.  2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ നടപടി ജനുവരി 8നാണ് സുപ്രീം കോടതി റദ്ദാക്കിയത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരാകണമെന്നാണ് സുപ്രീം കോടതി വിശദമാക്കിയത്. 

ഈ കാലാവധി പൂർത്തിയാവാനിരിക്കെയാണ് കീഴടങ്ങാന്‍ സാവകാശം തേടി പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഞായറാഴ്ചയാണ് കീഴടങ്ങാനുള്ള കാലാവധി അവസാനിക്കുന്നത്. അതിന് മുന്‍പായി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ഹർജി നൽകിയിട്ടുണ്ട്. 88 വയസുള്ള പിതാവിനേയും 75 കാരിയായ മാതാവിനേയും പരിചരിക്കാന്‍ മറ്റാരുമില്ലെന്നാണ് പ്രതികളിലൊരാളായ ഗോവിന്ദ്ഭായ് ഹർജിയിൽ പറയുന്നത്. പിതാവ് കടുത്ത ആസ്ത്മ രോഗിയാണെന്നും നിലവിലെ ആരോഗ്യ സ്ഥിതി മോശമാണെന്നും ഗോവിന്ദ്ഭായ്  അവകാശപ്പെടുന്നത്. മകന്റെ കല്യാണത്തിന്റെ ഒരുക്കങ്ങൾ ചെയ്യാനുണ്ടെന്നാണ് വിശദമാക്കിയാണ് ആറ് ആഴ്ചത്തെ ഇളവ് മറ്റൊരു പ്രതിയായ രമേഷ് റൂപാഭായി ചന്ദന അവകാശപ്പെടുന്നത്. ശൈത്യകാല വിളകളുടെ വിളവെടുപ്പ് നടത്താനുണ്ടെന്ന് വിശദമാക്കിയാണ് മറ്റൊരു പ്രതിയായ മിതേഷ് ചിമൻലാല്‍ ഭട്ട് ആറ് ആഴ്ചത്തെ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കേസിൽ ​ഗുജറാത്ത് സർക്കാർ വിട്ടയച്ച 11 പ്രതികളെയാണ് വീണ്ടും ജയിലിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിലേക്ക്‌ മടങ്ങണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ബി വി നാഗരത്നയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ചാണ് നിർണായക വിധി പറഞ്ഞത്. നീതി എന്ന വാക്ക് കോടതികൾക്ക് വഴികാട്ടണം. ഇതിനെതിരായ വിധികൾ തിരുത്താനുള്ള ബാധ്യത കോടതിക്കുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രതികൾ സഹാനുഭൂതി അർഹിക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.  പ്രതികൾ സുപ്രീംകോടതിയിൽ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാർത്ഥ വിവരങ്ങൾ മറച്ചുവച്ചാണ് വിധി നേടിയത്. 

ഗുജറാത്ത് സർക്കാരിൻ്റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സർക്കാരിൽ നിന്നുണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും ഗുജറാത്ത് സർക്കാരിനെ  രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios