വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ആർഎസ്എസിൽ സ്ത്രീകൾക്ക് അംഗത്വം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തിയാണ് വിമർശനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ബിൽ പാസാക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്

തിരുവനന്തപുരം: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾ പൊള്ളയും വഞ്ചനാപരവുമാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. പ്രധാനമന്ത്രിയുടെ നിലപാട് ആത്മാർഥതയുള്ളതാണെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് ആർ എസ് എസ് അംഗത്വം നിഷേധിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകൾക്കായി രാഷ്ട്രീയ സ്വയം സേവികാ സമിതി എന്ന പേരിൽ മറ്റൊരു സംഘടനയെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്നും ബിനോയ് വിശ്വം ചോദിച്ചു. വനിത സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പാസ്സാക്കണം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യങ്ങൾ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

Scroll to load tweet…

മോദിയുടെ നിർദ്ദേശത്തെ എതിർത്ത് ഖർഗെ

നേരത്തെ ഈ പാർലമെൻറ് സമ്മേളനത്തിൽ വനിത സംവരണ ബിൽ പാസാക്കണമെന്ന മോദിയുടെ നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖ‍ർഗെയും രംഗത്തെത്തിയിരുന്നു. വനിത സംവരണ ബില്ലിൽ പിന്തുണ തേടി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എല്ലാ കക്ഷി നേതാക്കൾക്കും കത്ത് നൽകിയിരുന്നു. വനിത സംവരണം നടപ്പാക്കാനുള്ള ഉചിതമായ സമയമാണിതെന്നും ഇക്കാര്യത്തിൽ ഒന്നിച്ചു മുന്നോട്ടു പോകാമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കക്ഷി നേതാക്കളുമായി ഇക്കാര്യത്തിൽ സർക്കാർ ചർച്ച നടത്തിയതായും പ്രധാനമന്ത്രി കത്തിൽ പറഞ്ഞിരുന്നു. എന്നാൽ കൂടിയാലോചന നടന്നിട്ടില്ലെന്നടക്കം പ്രധാനമന്ത്രിയോട്, കോൺഗ്രസ് അധ്യക്ഷൻ മറുപടി കത്തിൽ ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് ആദ്യം സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണം എന്ന ആവശ്യം ഖർഗെ ഉയർത്തി. മണ്ഡല പുനർനിർണ്ണയം എങ്ങനെ എന്ന് ഇതുവരെ പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ല. 543 ൽ നിന്ന് 816 ആക്കി ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ഭേദഗതി സർക്കാർ കൊണ്ടു വരും എന്നാണ് സൂചന. ഇതിനൊപ്പം 2029 മുതൽ ലോക്സഭയിലും നിയമസഭകളിലും സംവരണം നടപ്പാക്കാനുള്ള പ്രത്യേക ബില്ലും ഉണ്ടാകും. സീറ്റുകളുടെ എണ്ണം, മണ്ഡല പുനർനിർണ്ണയം എന്നിവ സർവ്വകക്ഷിയോഗം വിളിച്ച് ബംഗാളിലെ വോട്ടെടുപ്പിനു ശേഷം ചർച്ച ചെയ്യണമെന്ന് ഖർഗെ നിർദ്ദേശിച്ചു. ഇതിനു ശേഷം പാർലമെൻറ് ചേർന്നാൽ മതിയെന്നാണ് കോൺഗ്രസ് നിലപാട്.

ബുധനാഴ്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം ഖർഗെയുടെ അധ്യക്ഷതയിൽ ദില്ലിയിൽ ചേരും. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ഇപ്പോൾ ഇത് ചർച്ചയാക്കുന്നത് എന്ന വിമർശനവും മല്ലികാർജ്ജുൻ ഖർഗെ കത്തിൽ ഉന്നയിച്ചു. ഒന്നുകിൽ നിലവിലെ സീറ്റുകൾ കൂട്ടാതെ തന്നെ സംവരണം നടപ്പാക്കണം എന്നാണ് ചില കക്ഷികളുടെ നിർദ്ദേശം. ഇല്ലെങ്കൽ സെൻസസ് കണക്ക് വ്യക്തമായി വന്ന ശേഷം മണ്ഡലങ്ങളുടെ എണ്ണം തീരുമാനിക്കണമെന്നും പ്രതിപക്ഷം പറയുന്നു. അതേസമയം നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ബി ജെ പി നൽകുന്നത്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസം പാർലമെന്‍റിൽ നിർബന്ധമായും ഹാജരാകണമെന്ന് നിർദ്ദേശിച്ച് ബി ജെ പി എം പിമാർക്ക് വിപ്പും നൽകി. ലോക്സഭയിലെയും രാജ്യസഭയിലെയും എം പിമാർ എല്ലാവരും നിർബന്ധമായും പതിനാറ് മുതൽ പതിനെട്ട് വരെ പാർലമെൻറിിൽ ഉണ്ടാകണം എന്ന് ബി ജെ പി നേതൃത്വം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

YouTube video player