'ഞാന്‍ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങള്‍ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ വാഗാദാനം നല്‍കി പറ്റിക്കുകയായിരുന്നു-നരേന്ദ്രന്‍ പറഞ്ഞു. 

ഈറോഡ്: തമിഴ്നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ (Tamilnadu Local body election 2022) മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് (BJP Candidate) ലഭിച്ചത് ഒരു വോട്ട്. ഈറോഡ് (Erode) ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി നരേന്ദ്രനാണ് (Narendran) ഒരുവോട്ട് മാത്രം ലഭിച്ചത്. ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും ഫലം പുറത്തുവന്ന ശേഷം നരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞാന്‍ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങള്‍ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ വാഗാദാനം നല്‍കി പറ്റിക്കുകയായിരുന്നു- ഫലപ്രഖ്യാപനത്തിന് ശേഷം നരേന്ദ്രന്‍ പറഞ്ഞു. 

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഭരണ കക്ഷിയായ ഡിഎംകെക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് സൂചന. പ്രധാന എതിരാളിയായ എഐഎഡിഎംകെ ബഹുദൂരം പിന്നിലാണ്. ബിജെപിയുടെ നിലയും പരിതാപകരമാണ്. ഫലം പ്രഖ്യാപിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 26 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റക്കാണ് ബിജെപി മത്സരിച്ചത്. ഫലം പ്രഖ്യാപിച്ച 100 മുനിസിപ്പാലിറ്റികളിലെ 344 കൗണ്‍സിലര്‍മാരില്‍ 253 ഡിഎംകെ സ്ഥാനാര്‍ഥികളാണ് ജയിച്ചത്. എഐഎഡിഎംകെ 71 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച ഡിഎംഡികെ മൂന്ന് സീറ്റിലും വിജയിച്ചു.

വോട്ടണ്ണല്‍ അവസാനിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 1236 സീറ്റുകളിലും ഡിഎംകെ വിജയിച്ചു. നിലവില്‍ എതിരാളികളില്ലാതെയാണ് ഡിഎംകെയുടെ കുതിപ്പ്. 334 സീറ്റില്‍ എഐഎഡിഎംകെയും 26 സീറ്റില്‍ ബിജെപിയും 5 സീറ്റില്‍ ഡിഎംഡികെയും ജയിച്ചു. സംസ്ഥാനത്തെ 21 കോര്‍പ്പറേഷനിലേക്കും 138 മുനിസിപ്പാലിറ്റിയിലേക്കും 489 ടൗണ്‍ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ട് ചെയ്യാനെത്തി; പോളിങ് ബൂത്തില്‍ തിരക്കോട് തിരക്ക്, ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ (Tamilnadu local body election) വോട്ട് ചെയ്യാനെത്തി സൂപ്പര്‍ താരം വിജയ് (Acor Vijay). ശനിയാഴ്ച രാവിലെയാണ് താരം ബൂത്തിലെത്തിയത്. തുടര്‍ന്ന് ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞു. താന്‍ കാരണം പോളിങ് ബൂത്തില്‍ (Polling booth) തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. കാക്കി കളര്‍ ഷര്‍ട്ടു നീല ജീന്‍സുമായിരുന്നു വേഷം. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളിലെത്തി വോട്ട് ചെയ്തത് ദേശീയതലത്തില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടി. ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് താരം കാര്‍ ഒഴിവാക്കി സൈക്കിളിലെത്തിയതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. എന്നാല്‍, തിരക്കിലേക്ക് കാര്‍ കൊണ്ടുവരുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാനാണ് സൈക്കിളിലെത്തിയതെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന വിജയ് വോട്ട് ചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കുന്ന താരമാണ്.