ബി ജെ പിയെ വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരല്ലെന്ന് നിതിൻ ഗഡ്കരി
ബി ജെ പിയെ വിമർശിക്കുന്നവരെ ദേശവിരുദ്ധർ എന്നു വിളിക്കുന്നത് ശരിയല്ലെന്ന് ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗഡ്കരി വ്യക്തമാക്കി. വിരുദ്ധ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ സത്തയെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലി: ബി ജെ പിയെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹി പട്ടം ചാർത്തിക്കൊടുക്കുന്നതിനെതിരെ ബി ജെ പി മുതിര്‍ന്ന നേതാവ് നിതിന് ഗഡ്കരിയും രംഗത്ത്. ബി ജെ പിയെ വിമർശിക്കുന്നവരെ ദേശവിരുദ്ധർ എന്നു വിളിക്കുന്നത് ശരിയല്ലെന്ന് ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗഡ്കരി വ്യക്തമാക്കി.
വിരുദ്ധ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ സത്തയെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി വർഗീയ പാർട്ടിയല്ല. രാജ്യത്തിന്‍റെ സുരക്ഷ പ്രധാനമാണ്. സുരക്ഷയെക്കുറിച്ച് പറയുമ്പോഴാണ് ചിലർ ബി ജെ പിയെ ഹിന്ദുത്വ പാർട്ടിയാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും തന്നെയാണ് പ്രധാന പ്രശ്നമെന്നും മോദി പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബി ജെ പിയെ വിമർശിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നതിനെതിരെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയും രംഗത്തെത്തിയിരുന്നു. തന്‍റെ ബ്ലോഗിലായിരുന്നു അദ്വാനിയുടെ വിമർശനം. ഇത്തവണ ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ എൽ കെ അദ്വാനിയെ മാറ്റി അമിത് ഷായാണ് മത്സരിക്കുന്നത്.