ട്വിറ്ററിനെതിരെ ബിജെപി; കൂ ആപ്പില്‍ ചേരാന്‍ ആഹ്വാനം, പ്രചാരണം നടത്തുന്നത് ട്വിറ്ററിലൂടെ
അഭിപ്രായ സ്വാതന്ത്രത്തിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള പൗരൻമാരുടെ അവകാശത്തിലും നിലപാട് വ്യക്മതാക്കി ട്വിറ്റര്‍ പ്രതികരിച്ചതിന് പിന്നാലെ കേന്ദ്രവും രംഗത്ത് എത്തുകയായിരുന്നു. ചര്‍ച്ച നടന്നുകൊണ്ടിരിക്കേ ട്വിറ്റര്‍ നടത്തിയ പ്രതികരണം അസാധാരണമാണെന്നായിരുന്നു കേന്ദ്ര ഐടി മന്ത്രാലയം പ്രതികരിച്ചത്.
ദില്ലി: ട്വിറ്ററും കേന്ദ്രവും തമ്മിലുള്ള പോരുമുറുകുന്നതിനിടെ ട്വിറ്ററിന് ബദലായുള്ള കൂ ആപ്പില്‍ ചേരാന്‍ ബിജെപി നേതാക്കളുടെ ആഹ്വാനം. ട്വിറ്ററിലൂടെ തന്നെയാണ് കൂ ആപ് പ്രചാരണം നടത്തുന്നത്. നടി കങ്കണ റണാവത്ത് കൂ ആപ്പില്‍ ചേരുന്നതായി അറിയിച്ചു. ട്വിറ്ററിനെതിരായ വിമര്‍ശനം സര്‍ക്കാര്‍ കൂ ആപ്പില്‍ പോസ്റ്റ് ചെയ്തു.
അഭിപ്രായ സ്വാതന്ത്രത്തിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള പൗരൻമാരുടെ അവകാശത്തിലും നിലപാട് വ്യക്മതാക്കി ട്വിറ്റര്‍ പ്രതികരിച്ചതോടെ കേന്ദ്രം തിരിച്ചടിക്കുകയായിരുന്നു. ചര്‍ച്ച നടന്നുകൊണ്ടിരിക്കേ ട്വിറ്റര്‍ നടത്തിയ പ്രതികരണം അസാധാരണമാണെന്നായിരുന്നു കേന്ദ്ര ഐടി മന്ത്രാലയം പ്രതികരിച്ചത്. സര്‍ക്കാരുമായി ചര്‍ച്ചക്ക് ട്വിറ്റര്‍ സമയം തേടിയിരുന്നു. ഐടി സെക്രട്ടറി ട്വിറ്റര്‍ പ്രതിനിധികളെ കാണാനിരിക്കുമ്പോഴാണ് പ്രതികരണമെന്നും ഇത് അസാധാരണമാണെന്നും മന്ത്രാലയം വിശദീകരിച്ചു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു, പാകിസ്ഥാന്‍ ഖലിസ്ഥാൻ ബന്ധം എന്നിവ ചൂണ്ടിക്കാട്ടി 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യത്തില്‍ ഒരു വിഭാഗം അക്കൗണ്ടുകള്‍ മാത്രമാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. നടപടിക്ക് വിധേയമായ അക്കൗണ്ടുകള്‍ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുമെന്നും ട്വിറ്റര്‍ പറഞ്ഞു.
മാധ്യമസ്ഥാപനങ്ങള്‍, മാധ്യമപ്രവർത്തകര്‍, രാഷ്ട്രീയക്കാര്‍ , ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കില്ല, അത് ഇന്ത്യയിലെ തന്നെ അഭിപ്രായസ്വാതന്ത്ര അവകാശത്തിന് വിരുദ്ധമാണെന്നും ട്വിറ്റര്‍ വ്യക്തമാക്കി. പല അക്കൗണ്ടുകള്‍ക്കുമെതിരെ നടപടിക്കായി തുടര്‍ച്ചയായ സർക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെ, ലോകത്ത് അഭിപ്രായ സ്വാതന്ത്രവും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശവും ഭീഷണിയിലാണെന്ന് പ്രസ്താവനയില്‍ ട്വിറ്ററ്‍ പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്.