കർണാടകയിലെ ബെലഗാവിയിലാണ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കോലത്തിൽ നൂപുർ ശർമയുടെ ചിത്രങ്ങളും പതിച്ചിരുന്നു.

ബം​ഗളൂരു: നബി വിരുദ്ധ പ്രസ്താവന നടത്തിയ മുന്‍ ബിജെപി (BJP) വക്താവ് നൂപുർ ശർമയുടെ (Nupur Sharma) കോലം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. കർണാടകയിലെ ബെലഗാവിയിലാണ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കോലത്തിൽ നൂപുർ ശർമയുടെ ചിത്രങ്ങളും പതിച്ചിരുന്നു. ബെലഗാവിയിലെ പഴയ പച്ചക്കറി മാർക്കറ്റിന് സമീപം ഫോർട്ട് റോഡിലാണ് കോലം കണ്ടെത്തിയത്. രാവിലെ നാട്ടുകാര്‍ കോലം ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ലോകം അഴിച്ചുമാറ്റി. സംഭവത്തിൽ അന്വേഷണം വേണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ രംഗത്ത് വന്നു. വിവാദങ്ങളിൽ എന്നും ഇടപെട്ടിട്ടുള്ള സാധ്വി പ്രജ്ഞ വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് നൂപുർ ശർമ്മയ്ക്ക് പിന്തുണ എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്. “സത്യം പറയുന്നത് കലാപമാണെങ്കിൽ, ആ നാണയത്തിൽ ഞാനും ഒരു വിമതയാണ്” - എന്നായിരുന്നു ട്വീറ്റ്. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ബിജെപി എംപി വിഷയത്തില്‍ പ്രതികരിച്ചു.

സത്യം പറയുമ്പോൾ ന്യൂനപക്ഷ സമുദായം പ്രശ്നമുണ്ടാക്കുകയാണ്. ഹിന്ദുക്കൾ തങ്ങളുടെ മതത്തിന് നേരെയുള്ള എല്ലാ ചെറുത്തുനിൽപ്പുകൾ സഹിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണെന്നും സാധ്വി പ്രജ്ഞ പറഞ്ഞു. 'ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും സനാതന ധർമ്മം ഇവിടെ നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, ഞങ്ങൾ അത് ചെയ്യും" - ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞു.

നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്ന് ആവർത്തിച്ച് ഇറാൻ

ദില്ലി;ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്ന് ആവർത്തിച്ച് ഇറാൻ. മതനിന്ദ നടത്തുന്നവർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇന്ത്യ അറിയിച്ചതായി ഇറാൻറെ പ്രസ്താവനയിൽ വിശദീകരിച്ചിരുന്നു. അതിനു ശേഷമാണ് ഇത് ചർച്ച ആയില്ല എന്ന് വിദേശകാര്യവക്താവ് വിശദീകരിച്ചത്. ഇറാൻറെ പ്രസ്താവന വൈകിട്ട് വിദേശകാര്യമന്ത്രാലയത്തിൻറെ സൈറ്റിൽ നിന്ന് പിൻവലിച്ചു. എന്നാൽ ഇറാൻ സർക്കാരിനറെ ഔഗ്യോഗിക വെബ്സൈറ്റിൽ ഈ പ്രസ്താവന ആവർത്തിച്ചു.

മന്ത്രി ഹൂസൈൻ അമിർ അബ്ദുല്ലഹിയാൻറെ ട്വീറ്റിലും ഇന്ത്യയുമായി ഇക്കാര്യം ചർച്ച ചെയ്തു എന്നറിയിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് രണ്ടു രാജ്യങ്ങളുടയും നിലപാടെന്നും ഇറാൻ വിദേശകാര്യമന്ത്രി പറയുന്നു. ബിജെപി നേതാക്കളുടെ പരാമർശം ഇന്ത്യയുടെ നിലപാടല്ല എന്ന് വിദേശകാര്യ വക്താവ് ഇന്നലെ വിശദീകരിച്ചിരുന്നു. വിദേശകാര്യരംഗത്ത് വൻ തിരിച്ചടിയായ സാഹചര്യത്തിൽ വിഷയം തണുപ്പിക്കാനുള്ള നീക്കം സർക്കാർ തുടരുകയാണ്. വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഇതിനിടെ 30 ആയി ഉയർന്നു.