135 കോടി ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി ഇപ്പോള്‍ തന്നെ രാജ്യത്തിനില്ല. ഭാവിയില്‍ ജനസംഖ്യ 160 കോടിയില്‍ എത്തുമെന്നാണ് നിഗമനം. ഇത് രാജ്യത്ത് വിഭവ ദൗര്‍ലഭ്യത്തിന് കാരണമാകും. 

ദില്ലി: രാജ്യത്ത് രണ്ട് കുട്ടി നിയമം (Two child Law) നടപ്പാക്കണമെന്ന് ബിജെപി എംപി ഉദയ് പ്രതാപ് സിങ് (Uday pratap singh) ലോക്‌സഭയില്‍. ജനംസംഖ്യാ വളര്‍ച്ച തടയാന്‍ നിയമം അത്യാവശ്യമാണെന്നും എംപി പറഞ്ഞു. 135 കോടി ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി ഇപ്പോള്‍ തന്നെ രാജ്യത്തിനില്ല. ഭാവിയില്‍ ജനസംഖ്യ 160 കോടിയില്‍ എത്തുമെന്നാണ് നിഗമനം. ഇത് രാജ്യത്ത് വിഭവ ദൗര്‍ലഭ്യത്തിന് കാരണമാകും. അതുകൊണ്ടുതന്നെ രണ്ട് കുട്ടികള്‍ മതിയെന്ന നിയമം നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനത്തില്‍ലെ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദ് എംപിയാണ് ഉദയ് പ്രതാപ് സിങ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മതം മാറുന്ന പട്ടിക വിഭാഗക്കാരുടെ സംവരണം റദ്ദാക്കണമെന്ന് മറ്റൊരു ബിജെപി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ഹിന്ദു, ബുദ്ധ, ജൈന മതത്തിലേക്കൊഴികെ മാറുന്നവരുടെ സംവരണമാണ് റദ്ദാക്കേണ്ടത്. ആര്‍ട്ടിക്കിള്‍ 341 പ്രകാരം പട്ടികജാതിക്കാര്‍ മറ്റേതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അവരുടെ പട്ടികജാതി പദവി ഇല്ലാതാകുമെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ നിയമം പട്ടിക വിഭാഗക്കാര്‍ക്കും നടപ്പാക്കണമെന്നും പട്ടികവിഭാഗക്കാര്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് മാറുന്നത് നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.