Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യസമരം ഗാന്ധിയുടെ നാടകമെന്ന പരാമര്‍ശം: ബിജെപി എംപി ഹെഗ്ഡെക്ക് നോട്ടീസ്

പാര്‍ട്ടിയുടെ അതൃപ്തി ഹെഗ്ഡെ അറിയിക്കുകയും ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി. 

BJP serve show cause notice to Hegde
Author
New Delhi, First Published Feb 3, 2020, 9:29 PM IST

ദില്ലി: മഹാത്മ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ അനന്ത് കുമാർ ഹെഗ്ഡെക്ക് ബിജെപി കേന്ദ്രനേതൃത്വം കാരണംകാണിയ്ക്കല്‍ നോട്ടീസ് നല്‍കി.  മാപ്പ് പറയണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്‍റ് നളീന്‍ കുമാര്‍ കട്ടീല്‍ സ്ഥിരീകരണവുമായി രംഗത്തെത്തി. ഹെഗ്ഡെയുടെ പരാമര്‍ശത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ബിജെപിക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹെഗ്ഡെയുടെ പരാമര്‍ശം ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ അതൃപ്തിക്ക് കാരണമായിരുന്നു. പാര്‍ട്ടിയുടെ അതൃപ്തി ഹെഗ്ഡെ അറിയിക്കുകയും ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി. അതേസമയം, ഹെഗ്ഡെക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും നരേന്ദ്രമോദി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നുമാണ് മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെ പറഞ്ഞത്. ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കില്ലെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർക്കുകയുണ്ടായി. ഒരു നേതാക്കളും പൊലീസിന്‍റെ അടി കൊണ്ടിട്ടില്ലെന്നും, ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൂർണ്ണമായും നാടകമായിരുന്നുവെന്നുമാണ് അനന്ത്കുമാർ പറഞ്ഞത്.

ബ്രിട്ടിഷുകാരുടെ അനുമതിയോട് കൂടിയുള്ള നേതാക്കളുടെ നാടകമായിരുന്നുവിതെന്നും സ്വാതന്ത്ര്യ സമരം അഡ്ജസ്റ്റ്മെന്‍റായിരുന്നുവെന്നും പറഞ്ഞ അനന്ത്കുമാർ ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെയും നാടകമെന്ന് അധിക്ഷേപിച്ചു. ഈ കോൺഗ്രസുകാർ സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാർ പോയത് അത് കൊണ്ടൊന്നും അല്ലെന്നും ഹെഗ്ഡെ പറഞ്ഞു.

നേരത്തെ, ഹെ‍ഗ്ഡേയുടെ പ്രസ്താവനയോട് കർണാടക ബിജെപി നേതൃത്വം അകലം പാലിച്ചിരുന്നു. പാർട്ടി ഈ പ്രസ്താവനയോടെ യോജിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. ആർഎസ്എസിന് മഹാത്മ ഗാന്ധിയോട് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനൻ വ്യക്തമാക്കി. ഹെഗ്ഡേ വിവാദ പരാമർശങ്ങൾ നടത്തി മാധ്യമശ്രദ്ധ നേടാൻ ശ്രമിക്കുകയാണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം.

ഇപ്പോൾ അയാൾ മന്ത്രിയല്ലെന്നും, പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം അബദ്ധ പ്രസ്താവനകൾ നടത്തുന്നതെന്നും കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഖാർഗയെ ഭ്രാന്താലയത്തിലേക്ക് അയക്കണമെന്നായിരുന്നു കോൺഗ്രസ് വക്താവ് വിഎസ് ഉഗ്രപ്പയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios