സുരക്ഷ വേണ്ടെന്ന് കെജ്രിവാള്‍; പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബിജെപിക്കാര്‍
അഹമ്മദാബാദിലെ ഓട്ടോറിക്ഷാ ഡ്രൈവർ കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചതും അത്താഴം കഴിക്കാനെത്താമെന്ന് അദ്ദേഹം സമ്മതിച്ചതും ഇന്ന് വാർത്തയായിരുന്നു.
ഗാന്ധിനഗർ: ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിൽ അത്താഴം കഴിക്കാനായി പോയ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വഴിയിൽ ഗുജറാത്ത് പൊലീസ് തടഞ്ഞതും,അത് അവഗണിച്ച് കെജ്രിവാള്‍ യാത്ര തുടര്‍ന്നതും വലിയ വാര്‍ത്തയായിരുന്നു. സുരക്ഷാ കാരണം ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസ് നടപടി. ഏറെ നേരം നീണ്ട വാഗ്വാദത്തിനൊടുവിലാണ് കെജ്രിവാളിനെ യാത്രതുടരാൻ പൊലീസ് അനുവദിച്ചത്.
അഹമ്മദാബാദിലെ ഓട്ടോറിക്ഷാ ഡ്രൈവർ കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചതും അത്താഴം കഴിക്കാനെത്താമെന്ന് അദ്ദേഹം സമ്മതിച്ചതും ഇന്ന് വാർത്തയായിരുന്നു. എട്ട് മണിയോടെ എത്താമെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്. ഇതനുസരിച്ച് താൻ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഏഴരയോടെ കെജ്രിവാൾ പുറപ്പെട്ടു.
രണ്ട് പാർട്ടിപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അപ്പോഴാണ് പൊലീസുകാർ വണ്ടി തടഞ്ഞത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതിനാൽ യാത്ര തുടരാനാവില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ഇതിനെ കെജ്രിവാൾ എതിർത്തു. ഏറെനേരം ഇരുകൂട്ടരും തർക്കിച്ചു. ഒടുവിൽ കെജ്രിവാളിന് മുമ്പിൽ പൊലീസ് തോറ്റുമടങ്ങി.
എന്നാല്‍ കെജ്രിവാളിന്‍റെ യാത്ര വലിയ വാര്‍ത്തയായതോടെ ബിജെപി അനുഭാവികള്‍ എതിര്‍വാദങ്ങളുമായി ട്വിറ്ററിലും മറ്റും നിറയുകയാണ്. മുന്‍പ് ദില്ലി നിയമസഭയില്‍ തനിക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി മോദി രാജിവയ്ക്കണം എന്ന് കെജ്രിവാള്‍ പറയുന്ന വീഡിയോയാണ് ഇവര്‍ ചര്‍ച്ചയാക്കുന്നത്.ഒപ്പം തന്നെ പഞ്ചാബില്‍ ഉന്നത സുരക്ഷ നിര്‍ദേശമുള്ള നേതാക്കളുടെ ലിസ്റ്റില്‍ പഞ്ചാബ് മുഖ്യമന്ത്രിക്കും മുന്നിലാണ് കെജ്രിവാള്‍ എന്നാണ് ചില രേഖകള്‍ ഉദ്ധരിച്ച് സോഷ്യല്‍ മീഡിയയിലെ ബിജെപി അനുഭാവികള്‍ പറയുന്നത്.