Asianet News MalayalamAsianet News Malayalam

കർണാടകത്തിൽ നിർണ്ണായക നീക്കങ്ങളുമായി ബിജെപി; ​ഗവർണറെ ഇന്ന് കാണും

ഉച്ചക്ക് ഒരു മണിക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഗവർണർ വജുഭായ് വാലയെ കാണുക.  

BJP to make major moves in Karnataka
Author
Bangalore, First Published Jul 10, 2019, 6:31 AM IST

ബെം​ഗളൂരു: ഭരണപ്രതിസന്ധി തുടരുന്നതിനിടെ കർണാടകത്തിൽ പരസ്യ നീക്കങ്ങളുമായി ബിജെപി. എംഎല്‍എമാരുടെ രാജിയുമായി ബന്ധപ്പെട്ട്   അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണും. ഉച്ചക്ക് ഒരു മണിക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഗവർണർ വജുഭായ് വാലയെ കാണുക.  

കർണാടക സർക്കാർ ന്യൂനപക്ഷമായെന്നും കുമാരസ്വാമി സ്ഥാനമൊഴിയണമെന്നുമാണ് ബിജെപിയുടെ ആവശ്യം. തുടക്കത്തിൽ പരസ്യമായ സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് ബിജെപി മടിച്ചിരുന്നു. എന്നാൽ വിമതരുടെ രാജി വൈകിപ്പിച്ചും അയോഗ്യത ഭീഷണി മുഴക്കിയുമുള്ള കോൺഗ്രസ്‌ തന്ത്രത്തിന് ഗവർണറെ മുൻ നിർത്തി മറുപടി കൊടുക്കാനാണ് ബിജെപി തീരുമാനം. 

സഭയിൽ വിശ്വാസം തെളിയിക്കാൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോട് നിർദ്ദേശിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടേക്കും. ആകെ 107 പേരുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. വിമതർ ഒപ്പമുണ്ടെന്നു ബിജെപി ഉറപ്പുവരുത്തുന്നുണ്ട്. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ആർ അശോക്, മുൻ സ്പീക്കർ കെ ജി ബൊപ്പയ്യ എന്നിവർ മുംബൈയിലെ ഹോട്ടലിൽ എത്തി വിമതരെ കണ്ടിരുന്നു. 

വിശ്വാസം തെളിയിക്കാൻ കുമാരസ്വാമിക്ക് കഴിയില്ലെന്നും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ഗവർണർ തന്നെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമെന്നും ബിജെപിക്ക് പ്രതീക്ഷയുണ്ട്. വിമതരുടെ രാജി സ്വീകരിക്കുന്നത് നീട്ടിയ സ്‌പീക്കറുടെ നടപടിയും ബിജെപി ചോദ്യം ചെയ്യും. ഇന്ന് വൈകിട്ട് സ്‌പീക്കറെ പാർട്ടി എം എൽ എമാരുടെ സംഘം കാണും. രാവിലെ വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കും. കർണാടക സർക്കാരിൽനിന്ന് 14 എംഎൽഎമാരാണ് രാജിവച്ചത്. സ്വതന്ത്രർ കൂറുമാറുകയും ചെയ്തിരുന്നു. ‌
 
പ്രതീക്ഷ കൈവിട്ടിട്ടില്ലാത്ത കോൺഗ്രസ്‌ ഇപ്പോഴും ചർച്ചകളിലാണ്. ഡി കെ ശിവകുമാർ ഇന്ന് ഉച്ചക്ക് മുംബൈയിൽ സ്വതന്ത്രരെയും വിമത എംഎൽഎമാരെയും കാണും. ശിവകുമാറിനെ കാണുന്നതിന് മുമ്പ് ചില എംഎൽഎമാർ ബെംഗളൂരുവിലേക്ക് മടങ്ങുമെന്നു അഭ്യൂഹമുണ്ട്. ഗവർണറുടെ ഇടപെടലുണ്ടായാൽ സ്വീകരിക്കേണ്ട നിയമവഴികളും കോൺഗ്രസ്‌ ആലോചിക്കുന്നുണ്ട്.
 
അതേസമയം, എച്ച്ഡി കുമാരസ്വാമി, കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ എന്നിവർ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് രാജിവച്ച എംഎൽഎമാർ പൊലീസിൽ പരാതി നൽകി. പത്ത് എംഎൽഎമാർ ചേർന്ന് മുംബൈ പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.  ഭീഷണിയുണ്ടെന്നും കുമാരസ്വാമിയേയും ശിവകുമാറിനേയും ഹോട്ടൽ പരിസരത്തേക്ക് കടത്തി വിടരുതെന്നും പരാതിയിൽ പറയുന്നു. ഹോട്ടലിന്‍റെ സുരക്ഷ കൂട്ടാൻ ആവശ്യപ്പെട്ടെന്ന് വിമത ജെഡിഎസ് എംഎൽഎ നാരായൺ ഗൗഡ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios