ദില്ലി പൊലീസിന്‍റെ ബാരിക്കേഡ് ഭേദിച്ചാണ് മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചത്
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ (Arvind Kejriwal) ഔദ്യോഗിക വസതിയിലേക്ക് ആക്രമണം നടത്തി ബി ജെ പി പ്രവർത്തകർ (B J P Workers). കശ്മീർ ഫയൽസ് (The Kashmir Files) സിനിമയെ അരവിന്ദ് കെജ്രിവാൾ വ്യാജമെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ദില്ലി പൊലീസിന്‍റെ ബാരിക്കേഡ് ഭേദിച്ചാണ് മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചത്.
അക്രമി സംഘം ഗെയ്റ്റിൽ ചായം ഒഴിക്കുകയും ഗേറ്റ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഗെയ്റ്റിനു പുറത്തുണ്ടായിരുന്ന സി സി ടി വി ക്യാമറയും അക്രമികൾ അടിച്ചു തകർത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അപയപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അതിന് ദില്ലി പൊലീസ് കൂട്ട് നിന്നുവെന്നുമുളള ഗുരുതര ആരോപണവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നാലെ രംഗത്തെത്തി. പഞ്ചാബിൽ പരാജയപ്പെട്ടതോടെ ബിജെപി കെജ്‌രിവാളിന് നേരെ വധശ്രമം നടത്തുകയാണെന്നും സിസോദിയ ആരോപിച്ചു.
അക്രമികൾ ബാരിക്കേഡ് തകർത്താണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്കെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും ദില്ലി പൊലീസ് അറിയിച്ചു.
