സ്ത്രീധന പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനുമാണ് സംഭവത്തിൽ കേസ് എടുത്തിരിക്കുന്നത്.
ഗാസിയാബാദ്: നോറ ഫത്തേഹിയേപ്പോലെ ആവണം, ഭാര്യയെ മണിക്കൂറുകൾ നിർബന്ധിച്ച് വ്യായാമം ചെയ്യിച്ച് ഭർത്താവ്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പരാതിയുമായി 26കാരിയായ ഭാര്യ. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെയാണ് യുവതിയുടെ ആരോപണം. നിരന്തരമായി ശരീര സൗന്ദര്യം പോരെന്ന പേരിൽ ഭർതൃവീട്ടുകാർ നിരന്തരമായി അപമാനിച്ചതായും ഗർഭിണി ആയതിന് പിന്നാലെ ശരീര സൗന്ദര്യം നഷ്ടമാകുമെന്ന് പറഞ്ഞ് ഭർത്താവ് നിർബന്ധിച്ച് ഗുളികകൾ കഴിച്ച് ഗർഭം അലസിപ്പിച്ചെന്നുമാണ് പരാതി. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി ഭർതൃവീട്ടുകാർക്കെതിരെ പരാതിയുമായി എത്തിയത്. സ്ത്രീധന പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനുമാണ് സംഭവത്തിൽ കേസ് എടുത്തിരിക്കുന്നത്. മാർച്ച് ആറിനായിരുന്നു 26കാരിയുടെ വിവാഹം നടന്നത്. സർക്കാർ സ്കൂളിലെ അധ്യാപകനാണ് ഭർത്താവ്. പതിവായി അശ്ലീല വീഡിയോകൾ കണ്ടിരുന്ന ഭർത്താവ് നിരന്തരമായി തന്നെ ബോഡി ഷെയിമിംഗിന് വിധേയ ആക്കിയെന്നും പരാതിയിൽ 26കാരി വിശദമാക്കുന്നു.
നോറ ഫത്തേഹിയേപ്പോലൊരു ഭാര്യയെ പ്രതീക്ഷിച്ച തന്റെ ജീവിതം 26കാരി മൂലം നശിച്ചതായാണ് ഭർത്താവ് ആരോപിച്ചിരുന്നതെന്നും പരാതിക്കാരി വിശദമാക്കുന്നത്. ദിവസേന മൂന്ന് മണിക്കൂർ വ്യായാമം ചെയ്യാൻ നിബന്ധിക്കും ചെയ്യുന്നതിൽ വീഴ്ച വന്നാൽ ദിവസങ്ങളോളം പട്ടിണിക്കിടുമെന്നും യുവതി പരാതിയിൽ വിശദമാക്കുന്നത്. 16 ലക്ഷം രൂപ വിലയുള്ള ആഭരണവും 24ലക്ഷത്തിന്റെ കാറുമാണ് യുവതിക്ക് സ്ത്രീധനം നൽകിയിരുന്നത്. ഗർഭഛിദ്രത്തിന് പിന്നാലെ യുവതിയെ വീട്ടിൽ കൊണ്ടുവിട്ടതായുമാണ് പരാതി.
