അതിർത്തിയിൽ ലഹരി വേട്ട: ഭീകരർ കടത്താൻ ശ്രമിച്ച ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി
ബിഎസ്എഫ് സംഘമാണ് ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടിയത്. നാല് തോക്കുകളും 58 പായ്ക്കറ്റ് ലഹരി വസ്തുക്കളുമാണ് പിടിച്ചെടുത്തത്.
ദില്ലി: ഇന്ത്യാ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തി വഴി ലഹരി വസ്തുക്കളും ആയുധങ്ങളും കടത്താനുള്ള ശ്രമം അതിർത്തി രക്ഷാ സേന തകർത്തു. ഭീകരർ കടത്താൻ ശ്രമിച്ച് 58 പായ്ക്കറ്റുകൾ വരുന്ന ലഹരിവസ്തുക്കൾ ഉൾപ്പെടെ സേന പിടികൂടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
അന്താരാഷ്ട്ര അതിർത്തിയായ അർനീയ്ക്ക് സമീപം അതിർത്തി രക്ഷ സേന ഇന്നലെ രാത്രി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങളും ലഹരിവസ്തുക്കളും പിടികൂടിയത്. അതിർത്തി വഴി ലഹരിവസ്തുക്കൾ ഭീകരരർ ജമ്മു കശ്മീരിലേക്ക് കടത്തുന്നു എന്ന വിവരത്തെ തുടർന്ന് ഈ മേഖലകളിൽ തെരച്ചിൽ ശക്തമാക്കിയിരുന്നു. 28 പായ്ക്കറ്റ് ലഹരിവസ്തുക്കൾ, നാല് തോക്കുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ആരെങ്കിലും പിടിയിലായൊന്ന് എന്ന കാര്യം സേന ഇതുവരെ പുറത്തുവിട്ടില്ല. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം തുടങ്ങി.
സംഭവം ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് ബിഎസ്എഫിന്‍റെ മുന്നറിയിപ്പ്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് സേന. കഴിഞ്ഞ ദിവസം രജൗരിയിൽ ഡ്രോൺ ഉപയോഗിച്ച് ആയുധവും പണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ലക്ഷകർ ഭീകരരെ സൈന്യം പിടികൂടിയിരുന്നു. സൈന്യം ജമ്മു കശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. അതിർത്തി വഴിയുള്ള ലഹരിക്കടത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.