ബംഗ്ലാദേശ് സൈനികന്‍റെ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
പദ്മ നദിക്കരയിലെ അന്താരാഷ്ട്ര അതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നടത്താൻ ബിഎസ്എഫ് അനുവദിച്ച മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥർ തടഞ്ഞുവച്ചതാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.
കല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തി സേനയില്‍ നിന്നും വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ബിഎസ്‌എഫിന്റെ അതിർത്തി പോസ്റ്റിന് സമീപത്താണ് വെടിവെയ്പ്പ് നടന്നത്. പദ്മ നദിക്കരയിലെ അന്താരാഷ്ട്ര അതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നടത്താൻ ബിഎസ്എഫ് അനുവദിച്ച മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥർ തടഞ്ഞുവച്ചതാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്നാണ് സൂചന.
ബംഗ്ലാദേശ് സൈനികന്‍റെ എകെ 47 റൈഫിളിൽ നിന്നാണ് വെടിയുതിർത്തത്. വെടിയേറ്റ് ഒരു ബിഎസ്‌എഫ് ജവാൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഇരു സേനകളും തമ്മിലുള്ള ബന്ധം വളരെ സൗഹാർദ്ദപരമാണ്, പതിറ്റാണ്ടുകളായി ഒരു വെടിവെപ്പും തമ്മില്‍ ഉണ്ടായിട്ടില്ല. ബിഎസ്എഫ് ജവാന്‍റെ മരണം നിര്‍ഭാഗ്യകരമാണെന്നും സ്ഥിതി വഷളാകാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബിജിബി ഡയറക്ടർ ജനറൽ ഉറപ്പ് നൽകിയിട്ടുണ്ട്.