തുങ്കി അതിര്‍ത്തി ഔട്ട്‌പോസ്റ്റിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മരുന്ന് കുപ്പികൾ പിടിച്ചെടുത്തത്.
കൊൽക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ഭൂഗർഭ അറകളിൽ നിന്ന് 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നാണ് ഇത്രയധികം കഫ് സിറപ്പുകൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ബിഎസ്എഫാണ് പരിശോധന നടത്തിയത്. റെയ്ഡിൽ നിരോധിത കഫ് സിറപ്പായ ഫെൻസഡിലിന്റെ 62,200 കുപ്പികളാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മജ്‌ദിയ ടൗണിനടുത്തുള്ള നഘാട്ടയിൽ ഫെൻസഡിൽ കുപ്പികൾ വൻ തോതിൽ ഒളിപ്പിച്ചിട്ടുള്ളതായി രഹസ്യ വിവരം ലഭിച്ചത്.
തുടര്‍ന്ന് തുങ്കി അതിര്‍ത്തി ഔട്ട്‌പോസ്റ്റിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മരുന്ന് കുപ്പികൾ പിടിച്ചെടുത്തത്. മൂന്ന് ഭൂഗർഭ ടാങ്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുപ്പികൾ. മുകളിൽ പുല്ലുകൾ വളര്‍ന്ന് മൂടിയ നിലയിലായിരുന്നതിനാൽ യാതൊരു അടയാളവുമുണ്ടായിരുന്നില്ല. പിടിച്ചെടുത്ത മരുന്ന് കുപ്പികൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ബിഎസ്എഫ് അറിയിച്ചു.
