ഇന്ത്യ ബുദ്ധ തത്വങ്ങളുടെ കേന്ദ്രം മാത്രമല്ല കലയുടേയും സംസ്കാരത്തിന്‍റേയും കേന്ദ്രം കൂടിയാണ് അതിനാല്‍ തന്നെ ബുദ്ധ തത്വങ്ങള്‍ ലോകത്തിന് മുന്നിലേക്ക് എത്തിക്കുകയെന്നത് രാജ്യത്തിന്‍റെ ഉത്തരവാദിത്തം കൂടിയാണെന്നും  മീനാക്ഷി ലേഖി

ദില്ലി: 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സിദ്ധാര്‍ത്ഥ ഗൌതമ ബുദ്ധന്‍ ജനിച്ചത് ലുംമ്പിനിയിലാണ്, ബോധ് ഗയയില്‍ വച്ചാണ് ദര്‍ശനം ലഭിച്ചത്. നിലവില്‍ ഈ രണ്ട് പ്രദേശങ്ങളും നേപ്പാളിലാണ്. ഇന്ത്യ അതിനാല്‍ തന്നെ നേപ്പാളുമായി ബന്ധപ്പെട്ടാണുള്ളത്. ഇന്ത്യ ബുദ്ധ തത്വങ്ങളുടെ കേന്ദ്രം മാത്രമല്ല കലയുടേയും സംസ്കാരത്തിന്‍റേയും കേന്ദ്രം കൂടിയാണ് അതിനാല്‍ തന്നെ ബുദ്ധ തത്വങ്ങള്‍ ലോകത്തിന് മുന്നിലേക്ക് എത്തിക്കുകയെന്നത് രാജ്യത്തിന്‍റെ ഉത്തരവാദിത്തം കൂടിയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

ദില്ലിയില്‍ ബുദ്ധ പൂര്‍ണിമ ആഘോഷത്തിന്‍റെ ഭാഗമായി 'ബുദ്ധം ചരണം ഗച്ഛാമി' പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി. ഡ്രേപംഗ് ഗോമംഗ് ആശ്രമത്തിലെ കുണ്ടെലിംഗ് ടാറ്റ്സാക് റിംപോച്ചെയായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. സഹജീവികളോട് അനുകമ്പാമനോഭാവത്തോട് കൂടി പെരുമാറാന്‍ എല്ലാവരും ബുദ്ധ തത്വങ്ങള്‍ പിന്തുടരുന്നത് ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന ബുദ്ധ സന്യാസികളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് ദില്ലിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സിലാണ് പ്രദര്‍ശനം ആരംഭിച്ചത്. ബുദ്ധന്‍റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ് പ്രദര്‍ശനം. ആഗോള തലത്തിലെ ബുദ്ധ സംസ്കാരത്തിലെ കലാപരമായ യാത്രയിലൂന്നിയുള്ളതാണ് പ്രദര്‍ശനം. ബുദ്ധ വിചാരങ്ങളും ചരിത്രവും പ്രദര്‍ശനം കൈകാര്യം ചെയ്യുന്നുണ്ട്.