ഇന്ത്യ മുന്നണി യോഗത്തിലെ 3 മണിക്കൂർ ചർച്ചയിൽ നിന്ന് 9 മിനിറ്റ് മാത്രം പുറത്തുവിട്ടതിനെ ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്തു. പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്, മോദിയെ ആലിംഗനം ചെയ്തത് ഓർമ്മിപ്പിച്ച് അദ്ദേഹം മറുപടി നൽകി
ദില്ലി: ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്രം പുറത്തുവിട്ടതിലടക്കം പ്രതിഷേധം വ്യക്തമാക്കി യോഗത്തിൽ പങ്കെടുത്ത സി പി എം പ്രതിനിധി ജോൺ ബ്രിട്ടാസ് എം പി. മൂന്ന് മണിക്കൂർ നീണ്ട ചർച്ചകളിൽ നിന്ന് കേവലം ഒൻപത് മിനിറ്റ് മാത്രമാണ് കോൺഗ്രസ് പുറത്തുവിട്ടതെന്നും ബാക്കി 95 ശതമാനം ചർച്ചകളും മറച്ചുവെച്ചുവെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും സി പി എം പി ബി അംഗവുമായ പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്കാവില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമടക്കം ചർച്ചയായ സാഹചര്യത്തിലാണ് ശക്തമായ മറുപടിയുമായി ബ്രിട്ടാസ് രംഗത്തെത്തിയിരിക്കുന്നത്. പിണറായിയെ ആലിംഗനം ചെയ്യാനാകില്ലെന്ന് പറയുമ്പോൾ രാഹുൽ ഗാന്ധി ആരെയൊക്കെയാണ് മുൻപ് ആലിംഗനം ചെയ്തിട്ടുള്ളതെന്ന ചിത്രം ജനങ്ങളുടെ ഓർമ്മയിൽ വരില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ലോക്സഭയ്ക്കുള്ളിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ആലിംഗനം ചെയ്തത് വലിയ തോതിൽ ആഘോഷിക്കപ്പെട്ടില്ലേ. ആർഎസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട കുന്തമുനയായ മോദിയെ എങ്ങനെ രാഹുലിന് ആലിംഗനം ചെയ്യാൻ സാധിച്ചു എന്ന ചോദ്യമടക്കം ഇന്ത്യ മുന്നണി യോഗത്തിൽ ഉയർന്നിരുന്നുവെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. യോഗത്തിൽ മറ്റ് നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾ കൂടി കോൺഗ്രസ് പുറത്തുവിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ എസ് എസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ സർട്ടിഫിക്കറ്റ് സി പി എമ്മിന് ആവശ്യമില്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിക്കുന്നത് മുന്നണിയെ ദുർബലപ്പെടുത്തില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
പിണറായിയെ കെട്ടിപ്പിടിക്കാനാകില്ല
ഇന്ത്യ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങളാണ് ഇന്നലെ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചടക്കം രാഹുൽ ഗാന്ധി പ്രസംഗത്തിൽ തുറന്നുപറഞ്ഞിരുന്നു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അതിന് താൻ തയ്യാറല്ലെന്നും രാഹുൽ വ്യക്തമാക്കി. അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ എസ് എസിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ വീക്ഷണങ്ങളോട് കോൺഗ്രസ് പൂർണ്ണമായും വിയോജിക്കുന്നു. തല വെട്ടേണ്ടി വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർ എസ് എസിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
