മൂവരെയും ആദ്യം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും തുടർന്ന് പ്രതികളുടെ അഭിഭാഷകൻ ബാബ ഷെയ്ഖ് അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പിഎസ് ധുമാൽ ജാമ്യം നൽകുകയും ചെയ്തു

മുംബൈ: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ പ്രിയ സിം​ഗിനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസം ജാമ്യം. മഹാരാഷ്ട്ര റോഡ് ഡവലപ്മെന്‍റ് കോർപറേഷന്‍ എംഡിയായ അനില്‍ ഗെയ്ൿവാദിനെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച ജാമ്യത്തിൽ വിട്ടത്. അശ്വജിത്തിനൊപ്പം സുഹൃത്തുക്കളായ റോമിൽ പാട്ടീൽ, സാ​ഗർ ഷെ​ഗ്ഡെ എന്നിവരും അറസ്റ്റിലായിരുന്നു. താനെ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. 

മൂവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 323 (ബോധപൂര്‍വം മുറിവേൽപ്പിക്കുക), 279 (അശ്രദ്ധമായി വാഹനമോടിക്കുക), 504 (ക്രമസമാധാനം തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവഹേളനം) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കാസർവാഡാവലി പൊലീസ് കേസെടുത്തത്. മൂവരെയും ആദ്യം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും തുടർന്ന് പ്രതികളുടെ അഭിഭാഷകൻ ബാബ ഷെയ്ഖ് അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പിഎസ് ധുമാൽ ജാമ്യം നൽകുകയും ചെയ്തു. കേസിലെ എല്ലാ വകുപ്പുകളും ജാമ്യം ലഭിക്കാവുന്നതാണെന്നും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യമില്ലെന്നും ഷെയ്ഖ് ഹർജിയിൽ പറഞ്ഞു. മൂവരെയും ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയും ഇവർ ആക്രമിക്കാൻ ഉപയോ​ഗിച്ച മഹീന്ദ്ര സ്‌കോർപ്പിയോയും ലാൻഡ്‌റോവറും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

അശ്വജിത്തിനെതിരെ വെളിപ്പെടുത്തലുകളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പ്രിയ സിംഗ് രംഗത്തെത്തിയിരുന്നു. അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചുവെച്ചെന്ന് പ്രിയ പറഞ്ഞു. പിന്നീട് അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ താനിക്കാര്യം നേരിട്ട് ചോദിച്ചെന്നും പ്രിയ പറഞ്ഞു. ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു മറുപടി. തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്നും പ്രിയ വിശദീകരിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച അശ്വജിത്തിനെ കാണാന്‍ പോയപ്പോള്‍ അയാള്‍ക്കൊപ്പം ഭാര്യയുണ്ടായിരുന്നു. ഇത് തനിക്ക് ഷോക്കായി. അതേച്ചൊല്ലി തങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും പ്രിയ പറഞ്ഞു. 

Read More.... 'വിവാഹിതനാണെന്ന് മറച്ചുവെച്ചു, ഭാര്യയെ കണ്ടത് ഷോക്കായി, ആക്രമണത്തിൽ എല്ലുകൾ പൊട്ടി': ഉന്നതന്‍റെ മകനെതിരെ പ്രിയ

അശ്വജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 11ന് താന്‍ അയാളെ കാണാന്‍ പോയിരുന്നുവെന്ന് പ്രിയ പറഞ്ഞു. ഒരു സുഹൃത്തും അശ്വജിത്തിന്റെ കൂടെയുണ്ടായിരുന്നു. ഇയാളാണ് തന്നെ അപമാനിക്കാൻ തുടങ്ങിയത്. ഇടപെടാൻ അശ്വജിത്തിനോട് പറഞ്ഞതോടെ അടിക്കാൻ തുടങ്ങി. കഴുത്ത് ഞെരിച്ച് കൊല്ലാൻ വരെ ശ്രമിച്ചു. തന്റെ കൈയിൽ കടിക്കുകയും തലമുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു. ഫോണും ബാഗും എടുക്കാൻ താന്‍ കാറിനടുത്തേക്ക് ഓടിയപ്പോഴാണ് അശ്വജിത്ത് ഡ്രൈവറോട് വാഹനം ഇടിപ്പിക്കാൻ പറഞ്ഞതെന്നും പ്രിയ വിശദീകരിച്ചു.

തന്റെ കാലിലൂടെ കാർ കയറ്റിയ ശേഷം അവർ അവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രിയ പറയുന്നത്. സംഭവത്തിന് ശേഷം താനെയിലെ കാസർവാഡാവലി പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയെങ്കിലും ഉന്നത സമ്മർദത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കേസെടുക്കാന്‍ വിസമ്മതിച്ചുവെന്നാണ് പ്രിയയുടെ ആരോപണം. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായതോടെ ഇതേ പൊലീസ് സ്റ്റേഷനിൽ അശ്വജിത് ഗെയ്‌ക്‌വാദിനും ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്തത്.