കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ദില്ലിയിൽ നടക്കും. സോണിയ ഗാന്ധിയുടെ വസതിയിൽ നിശ്ചയിച്ചിരുന്ന യോഗം പാർലമെൻറിലേക്ക് മാറ്റി. മൂന്ന് മണിക്കാണ് യോഗം. യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു. ആംആദ്മി, ബിഎസ്പി തുടങ്ങിയ പാർട്ടികളും യോഗം ബഹിഷ്ക്കരിച്ചേക്കുമെന്ന് സൂചനയുണ്ട്. പ്രതിഷേധത്തിന്‍റെ രാഷ്ടീയ ലാഭം കോൺഗ്രിന് മാത്രമായേക്കുമെന്ന വിലയിരുത്തലിലാണ് നിസ്സഹകരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്. പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി സമരം മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമം. അതേസമയം, സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് ആദ്യം അറിയിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. പിന്നീട് ബിഎസ്‍പിയും ആം ആദ്‍മി പാര്‍ട്ടിയും രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് ബിജെപി വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.