യുപിയില്‍ അതീവ ജാഗ്രത തുടരുന്നു; ഇന്നലെ മരിച്ചത് ആറ് പേര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ലക്നൗവിലും മീററ്റിലും ബിജ്നോറിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സർവകലാശാലകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ലഖ്നൗ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ ഉത്തർപ്രദേശിൽ അതീവ ജാഗ്രത തുടരുന്നു. പല നഗരങ്ങളിലും ഇൻറർനെറ്റ് നിയന്ത്രണം തുടരുകയാണ്. ദില്ലിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈൽ ഇനറർനെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്നൗവിലും മീററ്റിലും ബിജ്നോറിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സർവകലാശാലകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ഇന്നലെയുണ്ടായ അക്രമങ്ങളിൽ ഉത്തർപ്രദേശിൽ ആറ് പേർ മരിച്ചിരുന്നു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുലന്ത് ഷഹറിൽ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ബഹൈച്ചിലും പൊലീസ് പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു. ഫിറോസാബാദിൽ വ്യാപക അക്രമം നടന്നു. ബസുകൾ ഉൾപ്പടെ വാഹനങ്ങൾ കത്തിച്ചു. ഹാപൂരിലും പ്രതിഷേധം അക്രമാസക്തമായി.
Also Read: യുപിയില്‍ സംഘര്‍ഷം വ്യാപിക്കുന്നു; ആറ് മരണം, ബസ്സുകള്‍ കത്തിച്ചു, തെരുവുകള്‍ യുദ്ധക്കളം
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത് ബന്ത് തുടങ്ങി. മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജബൽപൂരിൽ ഇൻറർനെറ്റ് നിയന്ത്രണമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതി പൊതുവെ ശാന്തമാണ്. അസമിലെ ദിബ്രുഗഢിൽ കർഫ്യുവിൽ ഇന്ന് 16 മണിക്കൂർ ഇളവ് നൽകിയിട്ടുണ്ട്.