ആര്‍ക്കും പൗരത്വം കൊടുക്കരുതെന്നല്ല ആവശ്യം: മോദിക്ക് മറുപടിയുമായി യെച്ചൂരി
- പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യെച്ചൂരി
- പീഡനം നേരിട്ട് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം ആര്‍ക്കും പൗരത്വം നൽകരുതെന്ന ആവശ്യമുന്നയിച്ചല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയിൽ മോദിയുടെ പ്രസംഗത്തിന് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. പീഡനം നേരിട്ട് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മൾ ആവശ്യപ്പെടുന്നത്. അതിൽ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്, അതു തുടരുമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ യെച്ചൂരി, മോദിയുടെയും അമിത് ഷായുടെ യും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.