പൗരത്വ ഭേദഗതി; ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച് പൊലീസ്
ബിജ്നോറിൽ മൊഹമ്മദ് സുലൈമാൻ മരിച്ചത് പൊലീസിൻറെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു.
ലഖ്നൗ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ബിജ്നോറിൽ മൊഹമ്മദ് സുലൈമാൻ മരിച്ചത് പൊലീസിൻറെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു. മൊഹിത് കുമാർ വെടിയേറ്റ് ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല എന്നായിരുന്നു ഇതുവരെ ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നിലപാട്. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ 15 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും മരിച്ചത് വെടിയേറ്റായിരുന്നു.
ബിജ്നോറില്‍ മാത്രം രണ്ടു പേരാണ് മരിച്ചത്. അതിലൊരാളുടെ മരണം സംഭവിച്ചത് വെടിയേറ്റാണെന്നാണ് ഇപ്പോള്‍ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ തോക്ക് പ്രതിഷേധക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് നേരെ വെടിവച്ചു. അപ്പോള്‍ സ്വയരക്ഷക്കു വേണ്ടി പൊലീസ് തിരിച്ച് വെടിവെക്കുകയായിരുന്നെന്നാണ് ബിജ്നോര്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറയുന്നത്.