രാവിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന നാട്ടുകാരാണ് റോഡരികിൽ സംശയാസ്പദമായ സഞ്ചികൾ കണ്ടത്.

ബെം​ഗളൂരു: ചാമരാജനഗറിൽ കടുവകൾ ചത്തതിന് തൊട്ടുപിന്നാലെ, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ബഫർ സോണിലെ കണ്ടേഗല-കോഡെസോഗെ റോഡിൽ 20 കുരങ്ങുകളുടെ ജഡങ്ങൾ ചാക്കുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാവിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന നാട്ടുകാരാണ് റോഡരികിൽ സംശയാസ്പദമായ സഞ്ചികൾ കണ്ടത്. പരിശോധിച്ചപ്പോൾ കുരങ്ങുകളുടെ മൃതദേഹങ്ങളാണെന്ന് വ്യക്തമായി. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഗുണ്ടൽപേട്ട് ഡിവിഷനിലെ അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വെറ്ററിനറി ഓഫീസർമാർ, സ്നിഫർ ഡോഗുകൾ എന്നിവരുൾപ്പെടെയുള്ള ഒരു ദ്രുത പ്രതികരണ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. കുരങ്ങുകളെ കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നി​ഗമനം. വിഷം നല്‍കിയാണ് കുരങ്ങുകളെ കൊന്നതെന്നും സംശയിക്കുന്നു.

ചാക്കിൽ നിന്ന് ജീവനോടെ കണ്ടെത്തിയ രണ്ട് കുരങ്ങുകളെ ചികിത്സയ്ക്കായി ഗുണ്ടൽപേട്ട് മൃഗാശുപത്രിയിലേക്ക് മാറ്റി. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പ്രോജക്ട് ഡയറക്ടറും സ്ഥലം സന്ദർശിച്ച് സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി. മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം പരിശോധനകൾക്ക് ഉത്തരവിട്ടിട്ടുണ്ട്. 

സമീപ ഗ്രാമങ്ങളിലെ നിവാസികൾ സംഭവത്തിൽ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു. അയൽജില്ലയായ ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസിൽ അഞ്ച് കടുവകളെ വിഷം നൽകി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം. വന്യജീവി സംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ തള്ളിയ വാഹനം തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.