കര്‍ണാടകയില്‍ ബിജെപി, കോൺഗ്രസ്, ജെഡിഎസ് നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്
തെരഞ്ഞെടുപ്പ് കമ്മീഷനാണ് മൂന്ന് നേതാക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബെഗലൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ബിജെപി, കോൺഗ്രസ്, ജെഡിഎസ് നേതാക്കള്‍ക്കെതിരെ കേസ്. കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനും ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്കും ബിജെപി നേതാവ് ബിവൈ വിജയേന്ദ്രയ്ക്കും എതിരെയാണ് കേസ്.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് മൂന്ന് നേതാക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബെംഗളുരു ആർആർ നഗറിൽ സഹോദരൻ ഡികെ സുരേഷിന് വോട്ട് ചെയ്താൽ വെള്ളവും താമസ സർട്ടിഫിക്കറ്റും തരാമെന്ന് പ്രസംഗിച്ചതിനാണ് ഡികെയ്ക്ക് എതിരെ കേസെടുത്തത്.
ഗ്യാരന്‍റികളിൽ പെട്ട് കർണാടകയിലെ സ്ത്രീകൾ വഴി തെറ്റിയെന്ന പ്രസ്താവനയ്ക്കാണ് കുമാരസ്വാമിക്കെതിരെ കേസ്.
കോൺഗ്രസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ 'എക്സി'ൽ നടത്തിയതിനാണ് വിജയേന്ദ്രയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, വിജയേന്ദ്രയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അഞ്ച് ഗ്യാരന്‍റികളും അവസാനിപ്പിക്കുമെന്നും സർക്കാർ പാപ്പരാണെന്നും വ്യാജപ്രചാരണം നടത്തിയെന്നാണ് കോൺഗ്രസിന്‍റെ പരാതി. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് സർക്കാർ താഴെ വീഴുമെന്ന് പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്നും പരാതിയിൽ പറയുന്നു.
Also Read:- വോട്ടെടുപ്പിന്‍റെ പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-