എസ്‌യുവിന്റെ സ്റ്റെപ്പിനി ടയറിൽ നിന്ന് പിടിച്ചെടുത്തത് 94 ലക്ഷം രൂപ, ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മമത
ബിജെപിക്ക് വേണ്ടി പണവും ഗുണ്ടകളും ആയുധങ്ങളും കടത്തുകയാണെന്നും ബിജെപി ശ്രദ്ധിക്കണമെന്നും മമത മുന്നറിയിപ്പ് നൽകി.
കൊൽക്കത്ത: ബംഗാളിൽ എസ്‌യുവിവിന്റെ സ്റ്റെപ്പിന് ടയറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 94.32 ലക്ഷം രൂപ പിടികൂടി പൊലീസ്. ജയ്പാൽപുരിയിൽവെച്ച് ഗുവാഹത്തിയിലേക്ക് പോകുന്ന കാറിൽ നിന്നാണ് പണം കണ്ടെത്തിയത്. ബിഹാർ രജിസ്ട്രേഷൻ വാഹനമാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന ജി 20 യോഗത്തിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് മമത വിമർശനമുന്നയിച്ചത്. ബിജെപിക്ക് വേണ്ടി പണവും ഗുണ്ടകളും ആയുധങ്ങളും കടത്തുകയാണെന്നും ബിജെപി ശ്രദ്ധിക്കണമെന്നും മമത മുന്നറിയിപ്പ് നൽകി. നമുക്ക് രാഷ്ട്രീയമായി പോരാടാമെന്നും മമത പറഞ്ഞു.
കാറിൽ പണം കൊണ്ടുപോകുന്നതിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബനാർഘട്ട് ചെക്ക്‌പോസ്റ്റിൽ സംശയാസ്പദമായ എല്ലാ വാഹനങ്ങളും ഞങ്ങൾ പരിശോധിച്ചു. എസ്‌യുവിയും തടഞ്ഞ് പരിശോധിച്ചു. എന്നാൽ, തുടക്കത്തിൽ ഒന്നും കണ്ടെത്താനായില്ല. സ്പെയർ ടയറിന്റെ ഭാരം അസാധാരണമാണെന്ന് മനസ്സിലാക്കിയതോടെ സംശയമായി. ടയർ തുറന്നു നോക്കിയപ്പോഴാണ് ഇത്രയും പണം ലഭിച്ചതെന്നും ജൽപായ്ഗുരി ജില്ലയിലെ പോലീസ് സൂപ്രണ്ട് ബിശ്വജിത് മഹാതോ പറഞ്ഞു. 500 രൂപയുടെയും 200 രൂപയുടെയും 94 കെട്ടുകൾ കറൻസി നോട്ടുകൾ കെട്ടാക്കിയാണ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷമുണ്ടായിരുന്നു. തൃണമൂല്‍ നേതാവിന്‍റെ വീടിന് സമീപം നടന്ന ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കേകയും ചെയ്തു. സംസ്ഥാനത്ത് ബിജെപി അക്രമം അഴിച്ചുവിടുകയാണെന്നാണ് തൃണമൂലിന്‍റെ വിമര്‍ശനം. എന്നാല്‍ അധികാരം ഉപയോഗിച്ച് ഗുണ്ടായിസം കാണിക്കുകയാണെന്നാണ് ബിജെപി ആരോപിച്ചു.