നരേന്ദ്രഗിരിയുടെ മരണത്തില്‍ ദുരൂഹത; അനുയായികളായ ആറുപേര്‍ കസ്റ്റഡിയില്‍
മറ്റൊരു അനുയായി നൽകിയ പരാതിയുടെ അടിസ്ഥാനത്താണ് ആനന്ദ് ഗിരിക്കെതിരെ കേസെടുത്തത്. ആനന്ദ് ഗിരിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദില്ലി: അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തിൽ ദൂരുഹതയേറുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നരേന്ദ്രഗിരിയുടെ അനുയായികളിൽ ഒരു വിഭാഗം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്ത പൊലീസ് നരേന്ദ്രഗിരിയുടെ ശിഷ്യൻ അനന്ദഗിരി അടക്കം ആറ് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. കേസിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി യോഗി ആദിത്യനാഥ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് പ്രയാഗ്‍രാജിലെ മഠത്തില്‍ നരേന്ദ്രഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഏഴുപേജ് വരുന്ന ആത്മഹത്യാ കുറിപ്പിൽ ശിഷ്യനായ ആനന്ദ ഗിരിക്കെതിരെ പരാമർശമുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഐജി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മഠത്തിൽ എത്തിയിരുന്നു. നരേന്ദ്രഗിരിയുടെ മറ്റൊരു അനുയായിയായ അമിർഗിരി നൽകിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തത്. കേസിൽ നിലവിൽ ആനന്ദ്‍ഗിരിയെയാണ് പ്രതി ചേർത്തിരിക്കുന്നത്. ആശ്രമവുമായി ബന്ധപ്പെട്ടുള്ള ചില തർക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മഠത്തിൽ എത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona