ആപ്പ് മന്ത്രിസഭയിലെ രണ്ടാമന്റെ വസതിയിൽ സിബിഐ റെയ്ഡ്; 'വെൽക്കം' ട്വീറ്റുമായി സിസോദിയ, ഏറ്റെടുത്ത് കെജ്രിവാൾ
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കൂടാതെ ദില്ലി ഏക്സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്.
ദില്ലി : ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ പരിശോധന. ഇന്ന് രാവിലെ മുതലാണ് സിബിഐയുടെ പരിശോധന ആരംഭിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കൂടാതെ ദില്ലി ഏക്സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും കേന്ദ്ര ഏജൻസി പരിശോധന നടത്തുകയും മന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയയുടെ വീട്ടിലും പരിശോധന നടക്കുന്നത്. കേന്ദ്ര സർക്കാർ, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തകരെ പൂട്ടാൻ ശ്രമിക്കുകയാണെന്ന വിമർശനമാണ് എഎപി ഉയർത്തുന്നത്.
സിബിഐക്ക് വസതിയിലേക്ക് സ്വാഗതമെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ആളുകൾ അപമാനിക്കപ്പെടുകയാണെന്നും സിസോദിയ കുറ്റപ്പെടുത്തി. “സിബിഐ പരിശോധനക്ക് എത്തി. ഞങ്ങൾ സത്യസന്ധരാണ്, ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി കെട്ടിപ്പെടുക്കുന്നു. നിർഭാഗ്യവശാൽ, ഈ രാജ്യത്ത്, നല്ല ജോലി ചെയ്യുന്നവരെ ഇതുപോലെ ബുദ്ധിമുട്ടിക്കുന്നു, അതുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്തെത്താത്തതെന്നും വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ ട്വീറ്റ് ചെയ്തു. സത്യം പുറത്തുവരാൻ സിബിഐ അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു".
“ഞങ്ങൾ സിബിഐയെ സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ ഉടൻ പുറത്തുവരാൻ അന്വേഷണത്തോട് പൂർണമായി സഹകരിക്കും. രാജ്യത്തെല്ലാവർക്കും നല്ല വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള എന്റെ പ്രവർത്തനം നിർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ഡൽഹി സർക്കാർ നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണ്. അതുകൊണ്ടാണ് ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങളിൽ നിന്ന് ഞങ്ങളെ തടയാൻ രണ്ട് വകുപ്പുകളിലെയും മന്ത്രിമാരെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ രണ്ടുപേർക്കുമെതിരെയുള്ള ആരോപണങ്ങൾ കള്ളമാണ്. സത്യം കോടതിയിൽ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സിസോദിയക്ക് പിന്നാലെ 'സിബിഐയെ ദില്ലി മുഖ്യമന്ത്രി കെജ്രിവാളും വീട്ടിലേക്ക് സ്വാഗതം ചെയ്തു.