'കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം മാറ്റണം'; കേന്ദ്രം സുപ്രീം കോടതിയിൽ
'കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം' മാറ്റണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ദില്ലി: വധശിക്ഷയുടെ സമയക്രമത്തിൽ മാറ്റങ്ങൾ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയിൽ. കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം മാറ്റണം എന്നാണ് ആവശ്യം. ദില്ലി കൂട്ടബലാത്സംഗക്കേസിന്‍റെ നിയമനടപടികളിൽ ഉണ്ടായ കാലതാമസത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
ഇരയ്ക്ക് പ്രാധാന്യം നല്കുന്ന നിർദേശങ്ങൾ വേണം എന്നാണ് അഭ്യന്തര മന്ത്രാലയത്തിന്‍റെ ആവശ്യം. നിയമം ദുരുപയോഗം ചെയ്തു വധശിക്ഷയിൽ ഇളവ് നേടുന്നത് തടയണമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്.
മരണ വാറന്റ് വന്ന് 7 ദിവസത്തിനകം ദയാഹർജി നൽകണമെന്ന നിബന്ധന കൊണ്ട് വരണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നു. വധശിക്ഷ വിധിച്ച് കഴിഞ്ഞാൽ പുനപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നൽകുന്നതിനും സമയപരിധി ഏർപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ദയാഹർജി നൽകാൻ ഉള്ള സമയം 15 ദിവസം ആണ്.