രാജ്യത്ത് ഡെങ്കിപ്പനിയും മലേറിയയും ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കേരളത്തിൽ എംപോക്സ്, ഷിഗെല്ല, ഡെങ്കിപ്പനി എന്നിവയുടെ കേസുകൾ വർധിക്കുകയും ഡെങ്കി ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു.
ദില്ലി: പകർച്ച വ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ. ഡെങ്കിപ്പനിക്കും മലേറിയയ്ക്കുമെതിരെ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. രോഗ പ്രതിരോധം, നിരീക്ഷണം, രോഗനിർണയം, ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവ കർശനമായി പാലിക്കണം. കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കണം. ഇതിനായി പൊതുജന അവബോധ കാമ്പെയ്‌നുകൾ ശക്തമാക്കാനും നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം.
അതേസമയം, സംസ്ഥാനത്ത് പകർച്ച വ്യാധി വർധിക്കുകയാണ്. തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം എട്ട് പേർക്ക് എം പോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യമായാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
നിൽവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. ഈ വർഷം 186 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ജൂൺ മാസം മാത്രം 110 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 68 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് ഡെങ്കി സ്ഥിരീകരിച്ചത്. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കി ബാധിച്ച് മരിച്ചു. ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.
