കർണാടക നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏഴിൽ അഞ്ച് സീറ്റുകളും നേടി തകർപ്പൻ വിജയം സ്വന്തമാക്കി. ആറ് ജെഡിഎസ് എംഎൽഎമാരും മൂന്ന് ബിജെപി എംഎൽഎമാരും കോൺഗ്രസിന് വോട്ട് ചെയ്തു. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.
ബെംഗളുരു: കർണാടക നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴ് സീറ്റുകളിൽ അഞ്ച് സീറ്റുകളിലും ജയിച്ച് കോൺഗ്രസ്. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥികൾ എല്ലാവരും ജയിച്ചു. തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നുവെന്ന് ഉറപ്പായി. ആറ് ജെഡിഎസ് എംഎൽഎമാരും മൂന്ന് ബിജെപി എംഎൽഎമാരും കോൺഗ്രസിന് വോട്ട് ചെയ്തെന്നാണ് വിവരം. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ജെഡിഎസിന് സീറ്റ് നഷ്ടമായി. ജെഡിഎസ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 14 വോട്ട് മാത്രമാണ്. ജയം ഉറപ്പാക്കാൻ 28 വോട്ടുകൾ വേണമായിരുന്നു. ബി കെ ഹരിപ്രസാദ്, തിപ്പണ്ണപ്പ കാമകനൂർ, പി വി മോഹൻ, ശിവണ്ണ ബി എസ്, വിനയ് കാർത്തിക് പ്രകാശ് എന്നിവരാണ് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾ. ബിജെപിയുടെ ലിങ്കരാജ് പാട്ടീലും രഘു ആറും സീറ്റുകൾ നിലനിർത്തിയപ്പോൾ ജെഡിഎസ് (ജനതാദൾ-സെക്കുലർ) സ്ഥാനാർത്ഥി ഗോവിന്ദരാജു പരാജയപ്പെട്ടു.
തകർപ്പൻ വിജയത്തോടെ 75 അംഗങ്ങളുള്ള ഉപരിസഭയിൽ കോൺഗ്രസ് നില ശക്തമാക്കി. സഭയിൽ കോൺഗ്രസിന്റെ ആകെ സീറ്റുകളുടെ എണ്ണം 39 ആയി ഉയർന്നു. നിലവിൽ ബിജെപിക്ക് 29 അംഗങ്ങളും ജെഡിഎസിന് ആറ് അംഗങ്ങളുമുണ്ട്. ഒരു സ്വതന്ത്ര അംഗവും കൗൺസിലിലുണ്ട്. തെരഞ്ഞെടുപ്പിൽ ജെഡിഎസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കൗൺസിലിലെ ഏഴാമത്തെ സീറ്റിനായി നടന്ന ശക്തമായ പോരാട്ടത്തിൽ ജെഡിഎസിന്റെ ഗോവിന്ദരാജു പരാജയപ്പെടുകയും കോൺഗ്രസ് അഞ്ചാം സീറ്റ് ഉറപ്പിക്കുകയുമായിരുന്നു. മുൻപ് ഈ ഏഴ് സീറ്റുകളിൽ നാലെണ്ണം കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും ഒരെണ്ണം ജെഡിഎസിനുമായിരുന്നു.
ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ 28 വോട്ടുകളാണ് വേണ്ടിയിരുന്നത്. ആദ്യ നാല് സ്ഥാനാർത്ഥികളെ 28 വോട്ടുകൾ വീതം നൽകി വിജയിപ്പിച്ച ശേഷം കോൺഗ്രസിന് 22 അധിക വോട്ടുകൾ ഉണ്ടായിരുന്നു. അഞ്ചാം സീറ്റ് ഉറപ്പാക്കാൻ 6 വോട്ടുകൾ കൂടി ആവശ്യമായിരുന്നു. സ്വതന്ത്രരുടെയും ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎമാരുടെയും പിന്തുണയോടെയാണ് കോൺഗ്രസ് അഞ്ചാം സീറ്റ് നേടിയത്. ബിജെപിയുടെ അധിക വോട്ടുകൾ വാഗ്ദാനം ചെയ്തിട്ടും ജെഡിഎസിന് ആവശ്യമായ സംഖ്യ തികയ്ക്കാനായില്ല. കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ വലിയ തെരഞ്ഞെടുപ്പ് പരീക്ഷണം കൂടിയായിരുന്നു ഇത്.
