സെൻട്രല്‍ വിസ്തക്കെതിരായ ഹര്‍ജി; നിയമപ്രക്രിയയുടെ ദുരൂപയോഗമെന്ന് കേന്ദ്രം, പിഴ വിധിച്ച് തള്ളണമെന്നും ആവശ്യം
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ദില്ലിയിലെ ഭരണസിരാകേന്ദ്രത്തിന്‍റെ മുഖച്ഛായ മാറ്റുന്ന സെൻട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണം തുടരുകയാണ്. ഇതിന് താല്‍ക്കാലികമായി സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടയില്‍ ഹർജിയെത്തിയത്.
ദില്ലി: സെൻട്രല്‍ വിസ്ത പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്ന് കേന്ദ്രസർക്കാര്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ പദ്ധതിയുടെ നിര്‍മ്മാണം തുടരുന്നതിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹർജിയെത്തിയത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാർ നല്‍കിയ സത്യവാങ്മൂലത്തിലാണ് പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നും സര്‍ക്കാര്‍ പറയുന്നത്. സെൻട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും.
ഹര്‍ജിക്കാരന് പിഴ വിധിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ സ്ഥലത്തിന് പുറത്ത് താമസക്കുന്നവരാണ് ജോലികളില്‍ ഏര്‍പ്പെടുന്നതെന്ന ആരോപണം സര്‍ക്കാര്‍ തള്ളി. ഹര്‍ജിക്കാര്‍ ആരോപിക്കുന്നത് പോലെ നടക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയല്ല. റിപ്ലബ്ലിക്ക് പരേഡ് നടക്കുന്ന രാജ്പഥിന്‍റെ പുനർനിര്‍മ്മാണം മാത്രമാണ് നടക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തതിന് വേണ്ടിയാണെന്നും സർക്കാര്‍ ഹർജിയില്‍ അവകാശപ്പെട്ടു. ജോലിക്കാര്‍ എല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സര്‍ക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ മറുപടി രേഖയില്‍ ഉള്‍പ്പെടുത്തുന്നതായി ഹൈക്കോടതി അറിയിച്ചു. നിര്‍മ്മാണത്തെ അവശ്യസേവന വിഭാഗത്തില്‍പ്പെടുത്തിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona