കര്‍ഷകസമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി
എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറെന്നും കൊവിഡ് കണക്കിലെടുത്ത് സമരം നീട്ടിവെയ്ക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. അതേസമയം കർഷക സംഘടനകൾ നടത്തുന്ന കെഎംപി അതിവേഗപാത ഉപരോധം തുടരുകയാണ്.
ദില്ലി: ഒരു ഇടവേളയ്ക്ക് ശേഷം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം. കൊവിഡ് പശ്ചാത്തലത്തിൽ സമരം നീട്ടിവെയ്ക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമർ ആവശ്യപ്പെട്ടു. പതിന്നൊന്ന് വട്ടം ചർച്ച നടത്തിയിട്ടും പരിഹാരമാക്കാത്ത സമരം അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടത്.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ കർഷകസമരം വീണ്ടും കരുത്താർജ്ജിച്ചിരിക്കുകയാണ്. ദില്ലി കെഎംപി അതീവേഗപാത ഉപരോധത്തിൽ പങ്കെടുക്കുന്നത് പതിനായിരത്തിലേറെ കർഷകരാണ്. മെയ് ആദ്യ വാരം കർഷകർ പ്രഖ്യാപിച്ച പാർലമെന്‍റിലേക്കുള്ള കാൽനട ജാഥയ്ക്ക് മുന്നോടിയായിട്ടാണ് ഉപരോധം നടത്തുന്നത്. ഉപരോധത്തിനിടെ ഹരിയാനയിലെ റവാസിനിൽ രണ്ട് കർഷകനേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് ചെറിയ സംഘർഷത്തിടയാക്കി.
ഇതിനിടെ വിളവെടുപ്പ് കാലമായതിനാല്‍ റോഡ് ഉപരോധിക്കാനുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനത്തെ പിന്തുണയ്‌ക്കുന്നില്ലെന്ന് പൽവലിലെ ഒരു വിഭാഗം കർഷകർ പറഞ്ഞു. നാളെ രാവിലെ എട്ട് മണിവരെ നീളുന്ന ഉപരോധ സമരത്തിൽ കെഎംപി ദേശീയപാതയിലെ ചരക്കുഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.