തുറന്ന മനസ്സോടെ എങ്കിൽ മാത്രം സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

ദില്ലി: വിവാദമായ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് സർക്കാർ കത്തയച്ചു. പ്രശ്നപരിഹാരത്തിന് ചർച്ച വേണമെന്ന് സർക്കാർ കത്തിൽ ആവശ്യപ്പെടുന്നു. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറെന്നും സർക്കാർ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കർ‍ഷക നിയമങ്ങൾക്കെതിരെ ഇന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ കത്തയച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പുതിയ കർ‌ഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ പദ്ധയിട്ടിരുന്നു, എന്നാൽ ഇതിന് ദില്ലി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ പ്രവർത്തകർ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയപ്പോഴാണ് പൊലീസ് തടയാനെത്തിയത്. 

തുറന്ന മനസ്സോടെ എങ്കിൽ മാത്രം സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചർച്ചയെക്കുറിച്ച് സർക്കാർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് നേരത്തെ തന്നെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. സർക്കാരിന് മറുപടി നൽകിയിട്ടുണ്ടെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.