Asianet News MalayalamAsianet News Malayalam

ആഭ്യന്തരവിമാന സര്‍വീസ്: ആശങ്കയില്‍ സംസ്ഥാനങ്ങള്‍, മുഖംതിരിച്ച് കേന്ദ്രം

കൊവിഡ് ഏറ്റവുമധികം പടരുന്ന മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത് വ്യാപനം കൂട്ടിയേക്കാമെന്ന ആശങ്ക പങ്കുവെച്ചത്. എന്നാല്‍, വിമാനസര്‍വീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം വ്യക്തമാക്കി

central govt going forward with their decision to start domestic flight service
Author
Delhi, First Published May 23, 2020, 7:43 AM IST

ദില്ലി: ആഭ്യന്തരവിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ ഒരുമാറ്റവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ നിർദ്ദേശം പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യവും കേന്ദ്രം തള്ളി. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നതടക്കം 11 ഇന നിര്‍ദേശങ്ങളായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് മുന്നില്‍ വച്ചത്.

അതില്‍ പ്രാധാന്യം നല്‍കിയത് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആശങ്കയായിരുന്നു. പക്ഷേ, ഈ ആവശ്യം കേന്ദ്രം പൂര്‍ണമായും തള്ളി. കൊവിഡ് ഏറ്റവുമധികം പടരുന്ന മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സര്‍വീസ്  വ്യാപനം കൂട്ടിയേക്കാമെന്ന ആശങ്ക പങ്കുവെച്ചത്.

എന്നാല്‍, വിമാനസര്‍വീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം വ്യക്തമാക്കി. മുംബൈയിലേക്ക് പ്രഖ്യാപിച്ച വിമാനസര്‍വീസ് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. അതേസമയം, വിമാനയാത്രക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കാനാവില്ലെന്നാണ് വ്യോമയാനമന്ത്രിയുടെ നിലപാട്.

മുതിർന്ന പൗരൻമാരെ വിലക്കാനാവില്ലെന്നും ആരോഗ്യമുള്ളവര്‍ക്ക് യാത്രസൗകര്യം ഒരുക്കുമെന്നും വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. നേരത്തെ, രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്‍റീൻ ആവശ്യമില്ലെന്ന് വ്യോമയാനമന്ത്രി പറഞ്ഞിരുന്നു. വിമാനയാത്രക്ക് ശേഷം ക്വാറന്‍റീന്‍ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരെയാണ് വിമാനയാത്രക്ക് അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായും ഇക്കാര്യത്തില്‍ ചർച്ച നടത്തി. ആദ്യഘട്ടത്തിൽ മൂന്നിലൊന്ന് സർവീസുകൾ തുടങ്ങും. ബോർഡിംഗ് പാസടക്കം ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്.

കൗണ്ടർ ചെക്കിൻ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും. ഏഴ് സെക്ഷനുകളായി തിരിച്ചാകും സർവീസ് ഉണ്ടാകുക. 40 മിനിട്ട് മുതൽ മൂന്നര മണിക്കൂർ വരെയുള്ള യാത്ര സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാരന് താങ്ങാവുന്ന വിമാനയാത്രാ കൂലിയാകുമുണ്ടാകുക. 

ദില്ലി-മുംബൈ യാത്രക്ക് മിനിമം ചാർജ് 3500, കൂടിയ ചാർജ്‌ പതിനായിരം രൂപ. കൂടിയ നിരക്കും കുറഞ്ഞ നിരക്കും നിജപ്പെടുത്തും. മൂന്ന് മാസത്തേക്കാണ് ഈ സംവിധാനം പ്രഖ്യാപിക്കുന്നത്. നാൽപത് ശതമാനം സീറ്റുകൾ പകുതി നിരക്കിന് താഴെ നൽകും. എന്നാല്‍ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങാനിരിക്കെ യാത്രക്കാര്‍ക്ക് കേരളത്തില്‍ നിരീക്ഷണം നിർബന്ധമാക്കി.

വിമാന, ട്രെയിൻ സർവീസുകൾ സജീവമാകുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്ന ആങ്കയിലാണ് സർക്കാർ. യാത്രക്കാർക്ക് നിരീക്ഷണം നിർബന്ധമല്ലെന്നായിരുന്നു കേന്ദ്രനിലപാട്. എന്നാൽ വരുന്നവർ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം. 

Follow Us:
Download App:
  • android
  • ios