കാർഷിക നിയമത്തിന്റെ പേര് മാറ്റാമെന്ന് കേന്ദ്രസർക്കാർ, പിൻവലിക്കില്ല
സിംഗു അടക്കമുള്ള ദില്ലി അർത്തികളിലും രാജസ്ഥാൻ ഹരിയാന അതിർത്തിയിലും കർഷകരുടെ ഉപരോധ സമരം തുടരുകയാണ്
ദില്ലി: വിവാദമായ കാർഷിക നിയമങ്ങളുടെ പേര് മാറ്റാമെന്ന് കേന്ദ്രസർക്കാർ. നിയമം പിൻവലിക്കാനാവില്ല. എന്നാൽ നിയമത്തിന്റെ പേര് മാറ്റാനായി ഭേദഗതി കൊണ്ടുവരാമെന്നുമാണ് തീരുമാനം. കർഷകസമരം ഇരുപതാം ദിവസത്തിലേക്ക് കടന്നതോടെയാണ് കേന്ദ്രസർക്കാർ പുതിയ നീക്കവുമായി വന്നത്.
സിംഗു അടക്കമുള്ള ദില്ലി അർത്തികളിലും രാജസ്ഥാൻ ഹരിയാന അതിർത്തിയിലും കർഷകരുടെ ഉപരോധ സമരം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണയുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള കര്‍ഷകരെ രംഗത്തിറക്കിക്കുകയാണ് സര്‍ക്കാര്‍.
അതിനിടെ കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്തെത്തി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അണ്ണാ ഹസാരെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം ഇരിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന് അയച്ച കത്തില്‍ വ്യക്തമാക്കി.