'കൊവിഡ് ഭീഷണിയെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു': കേന്ദ്ര ആരോഗ്യമന്ത്രി
ഇതിനിടെ കൊവിഡ് പോരാട്ടത്തിൽ മരിച്ച ഡോക്ടർമാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐഎംഎ രംഗത്ത് എത്തി. കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ മരിച്ച ആരോഗ്യ പ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ദില്ലി: കൊവിഡ് ഭീഷണിയെക്കുറിച്ച് നേരത്തെ തന്നെ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ലോക്ക് ഡൗണ്‍ ഒരു ചരിത്ര തീരുമാനമായിരുന്നു. മഹാമാരിയോട് സര്‍ക്കാര്‍ വളരെ വേഗമാണ് പ്രതികരിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ കൊവിഡ് പോരാട്ടത്തിൽ മരിച്ച ഡോക്ടർമാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐഎംഎ രംഗത്തെത്തിയിരുന്നു. കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ മരിച്ച ആരോഗ്യ പ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ലെന്നായിരുന്നു ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞത്.
കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ആശാവര്‍ക്കര്‍മാര് എന്നിവരുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.