തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. നിലവിൽ യുകെയിലുള്ള അദ്ദേഹം, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രയ്ക്ക് പദ്ധതിയിട്ടത്.
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നിലവിൽ യുകെയിലെ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി, യുഎസ് സന്ദർശനത്തിന് ഒരുങ്ങവെ ആണ് കേന്ദ്രസർക്കാർ യാത്രാനുമതി നിഷേധിച്ചത്. ഈ സാഹചര്യത്തിൽ യുഎസ് സന്ദർശനം റദ്ദാക്കി രേവന്ത് റെഡ്ഡി, ഓഗസ്റ്റ് 23ന് ഹൈദരാബാദിൽ എത്തും.
ലണ്ടനിൽനിന്ന് യുഎസിലെ ബോസ്റ്റൺ സന്ദർശിച്ച ശേഷം ഈ മാസം 30ന് ഹൈരദാബാദിലേക്ക് മടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. മുഖ്യമന്ത്രിയുടെ തെലങ്കാന റൈസിങ് പരിപാടിയുടെ ഭാഗമായിരുന്നു യുഎസ്, യുകെ സന്ദർശനം. യാത്രാനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും യുകെ സന്ദർശനത്തിന് മാത്രമാണ് അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുകെയിൽ എത്തിയ ശേഷമാണ് യുഎസ് സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ച വിവരം കേന്ദ്രസർക്കാർ അറിയിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സന്ദർശനത്തിന് പദ്ധതിയിട്ടിരുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദർശനം റദ്ദാക്കാൻ നിർബന്ധിതരായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാഷ്ട്രീയപരമായ കാരണങ്ങളാൽ അനുമതി നിഷേധിച്ചിരിക്കുന്നു എന്ന് സർക്കാർ അറിയിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, സർക്കാർ പ്രതിനിധികൾ യുഎസിൽ എത്തി കരാറുകളിൽ ഒപ്പുവെക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലണ്ടനിൽ നിശ്ചയിച്ച വിവിധ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാകും മുഖ്യമന്ത്രി ഹൈദരാബാദിലേക്ക് മടങ്ങും.
