രാജ്യത്തെ ആകെ ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കാര്‍ഷിക മേഖലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ദില്ലി: രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ കര്‍ഷക ആത്മഹത്യകളുടെ കണക്കും തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം റെക്കോര്‍ഡ്് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യയുടെ കണക്ക് നല്‍കിയിട്ടില്ലെന്നാണ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങുന്നതിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ കണക്കുകള്‍ കൈവശമില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രം അറിയിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് കര്‍ഷക ആത്മഹത്യകളുടെയും കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചിരിക്കുന്നത്. 

''നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അറിയിച്ചത് പ്രകാരം നിരവധി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ അടക്കമുള്ള തൊഴിലാളികളുടെ വിവരങ്ങളില്ല. ഈ പരിമിധി കാരണം കാര്‍ഷിക മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ പ്രത്യേകം പുറത്തുവിടാന്‍ നിര്‍വ്വാഹമില്ല. '' കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി. രാജ്യത്തെ ആകെ ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കാര്‍ഷിക മേഖലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.