വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിനെ തുടർന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഡ്ര​ഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യാൻ കരട് വിജ്ഞാപനം

ദില്ലി: കഫ് സിറപ്പിന്‍റെ വിൽപനയിൽ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ഡ്ര​ഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യും. ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം. നീക്കം ചെയ്താൽ ടാബ്‍ലെറ്റുകൾ വിൽക്കുംപോലെ എളുപ്പത്തിൽ സിറപ്പുകൾ വിൽക്കാനാകില്ല. കർശന നിയമങ്ങൾ നിർമ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ 20ലേറെ കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമയെന്ന തട്ടിക്കൂട്ട് കമ്പനി നിർമ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു.

തമിഴ്നാട്ടിൽ ലബോറട്ടറികളിലെ പരിശോധനകളിൽ ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിൻ ​ഗ്ലൈക്കോളിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങൾക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കലിന്‍റെ കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ നിർമ്മാണം നിരോധിച്ചിട്ടുണ്ട്. കോൾ‌ഡ്രിഫ് കഫ് സിറപ്പ് മാർക്കറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകൾ നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തെ നിർദേശം നൽകിയിരുന്നു. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്‍ട്രോളർമാർക്കും കത്തയച്ചത്. മരുന്ന് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അം​ഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. സംസ്ഥാനത്തെ ഡ്ര​ഗ് കണ്‍ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കത്തില്‍ പറയുന്നു.