തന്റെ 30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരു ദിവസം പോലും അവധി എടുത്തിട്ടില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ജനങ്ങളുടെ ക്ഷേമത്തിനായാണ് എല്ലാ ദിവസവും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമരാവതി: തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു ദിവസം പോലും അവധി എടുത്തിട്ടില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായാണ് എല്ലാ ദിവസവും പ്രവർത്തിക്കുന്നതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങാൻ പോകുന്നത് വരെ താൻ യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്നമയയ്യയിലെ രാജംപേട്ടിൽ പെൻഷൻ വിതരണ പരിപാടിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ അവധിയെടുക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്നും എനിക്ക് എപ്പോഴെങ്കിലും അസുഖം വന്നിട്ടുണ്ടോയെന്നും എൻ. ചന്ദ്രബാബു നായിഡു ചോദിച്ചു. 30 വർഷം മുമ്പ് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത താൻ ജനങ്ങളുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരാനാണ് കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഞാൻ കഠിനാധ്വാനം ചെയ്യുന്നു. വികസനത്തിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഔദ്യോഗിക സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നു. വരുമാനം വർദ്ധിക്കുന്നതിലൂടെ നിങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുകയും, നിങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുകയും നല്ല ഭാവി ഉണ്ടാവുകയും ചെയ്യും. ഇതിന് വേണ്ടിയാണ് ഞാൻ ക്ഷേമ പരിപാടികൾ അവതരിപ്പിക്കുന്നത്"- എൻ. ചന്ദ്രബാബു നായിഡു

1995 സെപ്റ്റംബർ 1 നാണ് അന്നത്തെ ഐക്യ ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന് ശേഷം ഭാര്യ നര ഭുവനേശ്വരി എക്സിലൂടെ ചന്ദ്രബാബു നായിഡുവിനെ അഭിനന്ദിച്ചു. ജീവിതമാകെ സമർപ്പിച്ച 30 വർഷത്തെ രാഷ്ട്രീയ യാത്ര പൂർത്തിയാക്കിയെന്നും അവ‍‍ർ എക്സിൽ കുറിച്ചു.