കുടുംബത്തെക്കാള്‍ തനിക്ക് പ്രാധാന്യം പാര്‍ട്ടിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും ചന്ദ്രബാബു നായിഡു

ഗുണ്ടൂര്‍: വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുമ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രവര്‍ത്തകരോട് നിരാശരാകരുതെന്ന് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനും ഭാര്യാപിതാവുമായ എന്‍ ടി രാമ റാവുവിന്‍റെ ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ചന്ദ്രബാബു നായിഡു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോദിക്കെതിരെ ദേശീയ തലത്തില്‍ നീക്കങ്ങള്‍ നടത്തി വന്ന ചന്ദ്രബാബു നായിഡുവിനെ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ 22 സീറ്റുകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 ല്‍ 150 സീറ്റും പിടിച്ചെടുത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിഡിപിയെ നിലംപറ്റിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ തളരാതെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ച ടിഡിപി സ്ഥാപകന്‍ എന്‍ടിആറിന്‍റെ പാത പ്രവര്‍ത്തകരും നേതാക്കളും പിന്തുടരണമെന്നും നിരാശരാകരുതെന്നുമാണ് പ്രവര്‍ത്തകരോട് ചന്ദ്രബാബു നായിഡു പറഞ്ഞത്. 

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മൂന്ന് പതിറ്റാണ്ടില്‍ അധികമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച പലരും തന്നെ കാണാന്‍ വരികയും ഭാവിയിലും പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. കുടുംബത്തെക്കാള്‍ തനിക്ക് പ്രാധാന്യം പാര്‍ട്ടിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും പറഞ്ഞ ചന്ദ്രബാബു ഗുണ്ടൂറിലെ ടിഡിപി ഓഫീസില്‍ എല്ലാ ദിവസവും എത്തുമെന്നും അറിയിച്ചു.