കേരളം, തമിഴ്നാട്, ബംഗാൾ എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളിൽ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു. കേരളത്തിൽ യുഡിഎഫ് നൂറോളം സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുമ്പോൾ, ബംഗാളിൽ ഒന്നര പതിറ്റാണ്ടത്തെ മമത ഭരണത്തിന് ബിജെപി അന്ത്യം കുറിക്കുന്നു. തമിഴ്നാട്ടിലെ ഡിഎംകെയുടെ അപ്രതീക്ഷിത പതനമാണ് ഏറ്റവും വലിയ ഞെട്ടലുണ്ടാക്കിയത്.

ദില്ലി: ബം​ഗാൾ, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ ഭരണമാറ്റത്തിലേക്ക്. അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങിയ തമിഴ്നാട് രാഷ്ട്രീയമാണ് ഏറെ ഞെട്ടിച്ചത്. കേരളത്തിലും ബം​ഗാളിലും ഭരണമുന്നണി കടുത്ത മത്സരം നേരിടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. കേരളത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്ന് എൽഡിഎഫ് പ്രതീക്ഷിച്ചെങ്കിലും എല്ലാം തകിടം മറിയുന്നതായിരുന്നു ഫലം. നിലവിൽ 100 സീറ്റിനടുത്ത് യുഡിഎഫ് നേടുമെന്നാണ് കണക്കുകൾ പറയുന്നത്. ഒരുസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും സ്വന്തം മണ്ഡലത്തിൽ പിന്നിൽ പോയി. 

Add Asianetnews as a Preferred SourcegooglePreferred

മത്സരിച്ച മന്ത്രിമാരിൽ 12 പേർ തോൽവി മുന്നിൽ കാണുകയാണ്. യുഡിഎഫ് ആകട്ടെ പ്രതീക്ഷിച്ച വിജയമാണ് നേടിയത്. കൃത്യമായ ആസൂത്രണത്തോടെ, തുടക്കം മുതൽ 100 സീറ്റ് പ്രവചിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കോൺ​ഗ്രസയും യുഡിഎഫും നേരിട്ടത്. ഇടതുപക്ഷത്തിന്റെ ഒരുകെണിയിലും വീഴാതെ തികഞ്ഞ ഒരുമയോടെ പ്രവർത്തിച്ചതിന്റെ ഫലം കൂടെയാണ് ലഭിച്ചത്. ബം​ഗാളിൽ ഒന്നര പതിറ്റാണ്ട് നീളുന്ന തൃണമൂൽ ഭരണത്തിനാണ് അവസാനമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി ഉയർന്ന ബിജെപി കേവല ഭൂരിപക്ഷം കടന്ന് മുന്നേറുന്ന കാഴ്ചയാണ് ബം​ഗാളിൽ കാണുന്നത്. എസ്ഐആർ ഉൾപ്പെടെ വലിയ വിവാ​ദങ്ങൾക്ക് സാക്ഷ്യം വഹിച്ചതായികുന്നു ബം​ഗാളിലെ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കുറി ബം​ഗാളിൽ ന്യൂനപക്ഷ വോട്ടുകൾ ടിഎംസിയെയും രക്ഷിച്ചില്ല എന്നതാണ് വസ്തുത.