ചെറിയപെരുന്നാള്‍ മൊഞ്ചിലാണ് നാടെങ്ങും. പുത്തന്‍ ഉടുപ്പണിഞ്ഞും മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി, കൈത്താളമിട്ടുള്ള പാട്ടുകള്‍ വ്രതപുണ്യത്തിന്‍റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം.
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ(cheriya perunnal). സാഹോദര്യവും പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്‍റെ ആഹ്ളാദത്തിലാണ് വിശ്വാസ സമൂഹം(devotees). കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്. ചെറിയപെരുന്നാള്‍ മൊഞ്ചിലാണ് നാടെങ്ങും. പുത്തന്‍ ഉടുപ്പണിഞ്ഞും മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി, കൈത്താളമിട്ടുള്ള പാട്ടുകള്‍ വ്രതപുണ്യത്തിന്‍റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം. ദൂരേ ദിക്കില്‍ നിന്ന് പ്രിയപ്പെട്ടവര്‍ ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന, ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്നേഹദിനം.
പെരുന്നാള്‍ ദിനത്തിലെ മറ്റൊരാകര്‍ഷണം പെരുന്നാള്‍ പൈസയാണ്. കുടുബത്തിലെ കാരണവരുടെ കൈകളില്‍ നിന്നാണ് ഐശ്വര്യത്തിന്‍റെ പെരുന്നാള്‍ പൈസ കിട്ടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷത. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നല്‍കുന്നു. പ്രതിസന്ധികളുമായി സമരസപ്പെട്ട് പോകാൻ നിര്‍ബന്ധിതമായ കാലത്താണ് ഉത്തരേന്ത്യയിലെ പെരുന്നാളാഘോഷം. തരംഗങ്ങള്‍ മാറി മാറി പരീക്ഷിച്ച ദില്ലിയിലെ തെരുവുകളില്‍ ഇത്തവണ പെരുന്നാളിന് മുന്‍ വർഷങ്ങളേക്കാള്‍ ആശ്വാസം പ്രതിഫലിക്കുന്നുണ്ട്
തിരക്കിലമർന്നിങ്ങനെ നില്‍ക്കുന്പോള്‍ പണ്ടൊക്കെയും വീര്‍പ്പമുട്ടലായിരുന്നു. ഒരു മഹാമാരി കാലത്തിന്‍റെ തീഷ്ണത ഏറ്റവും വാങ്ങിയങ്ങനെ നില്‍ക്കുന്പോള്‍ ഏതു തിരക്കും സന്തോഷവും, പ്രതീക്ഷയുമാണ്. വ്രതാനുഷ്ഠാനത്തിന്‍റെ കാഠിന്യം പരുവപ്പെടുത്തിയ വിശ്വാസിയിപ്പോലെ കൂടുതല്‍ കരുത്താർജ്ജിച്ച നഗരമായി റംസാന്‍ കാലത്ത് കണ്‍മുന്നിലങ്ങനെ മാറുകയാണ് ദില്ലി. മുഴുവനായും ജാഗ്രത കൈവിട്ടെന്നല്ല, തീവ്രത കുറഞ്ഞെങ്കിലും കണക്കുകള്‍ ഒരു വശത്തങ്ങനെ കൂടുന്നത് കാണാഞ്ഞിട്ടുമല്ല. പ്രാണവായുവിനായി നിലവിളിച് കാലത്തെ അതീജീവിച്ചെന്ന ആശ്വാസമാണ് ഈ ഈദിനൊപ്പം ആഘോപ്പിക്കപ്പെടുന്നത്.
ഒത്തുചേരലും പങ്കുവെക്കലും സമ്മാനങ്ങളും നിറയെ ഭക്ഷണവും അങ്ങനെ സന്തോഷത്തിന് മാത്രേമേ ഈ കൊല്ലം ഉത്തരേന്ത്യയിലെ ആഘോഷങ്ങളില്‍ ഇടമുള്ളു. കണ്ണീരും പ്രശ്നങ്ങളും വിദ്വേഷവും പ്രാരാബ്ധവുമെല്ലാം നേരിടേണ്ടിയും ആകുലപ്പെടേണ്ടിയും വരുമായിരിക്കും. എന്നാല്‍ ഇപ്പോഴില്ല. ഇത് ആഘോഷത്തിന്‍റെ മാത്രം സമയമാണ്. കൊവിഡിന് മുന്‍പുള്ള കാലത്തെ ഓര്‍മിപ്പിക്കും വിധം ആളുകള്‍ പള്ളികളിലേക്ക് മടങ്ങിയെത്തി തുടങ്ങി. പൂര്‍ണതോതിലായില്ലെങ്കിലും കടകളിലും സാമാന്യം തിരിക്കൊക്കെ വന്നിട്ടുണ്ട്. കാണാനും ചേർത്ത് പിടിച്ച് സ്നേഹം പങ്കിടാനും മുൻപത്തേക്കാള്‍ ആകുന്നു. ഇനിയും നിയന്ത്രണങ്ങള്‍ മാറും കൊവിഡിനെ പൂർണമായും കീഴടക്കം ആളുകളുടെ ആകലം നേരിട്ടും മനസ്സിലും കുറയും. അങ്ങനെ പ്രതീക്ഷകള്‍ ഏറെ ബാക്കിയാണ്
