ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് അറസ്റ്റിൽ, നടപടി അപകീർത്തി പരാമർശ കേസിൽ
ബ്രാഹ്മണർ വിദേശികളാണെന്നത് അടക്കമുള്ള പരാമർശത്തിലാണ് നടപടി. റായ്പൂർ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കോടതി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ദില്ലി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് നന്ദകുമാർ ഭാഗേൽ അറസ്റ്റിൽ. ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ഛത്തീസ്ഗഡ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബ്രാഹ്മണർ വിദേശികളാണെന്നത് അടക്കമുള്ള പരാമർശത്തിലാണ് നടപടി. റായ്പൂർ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ജാമ്യാപേക്ഷ നൽകിയിരുന്നില്ലെന്നും സെപ്റ്റംബർ 21 ന് വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും നന്ദ കുമാർ ഭാഗേലിന്റെ അഭിഭാഷകൻ അറിയിച്ചു.
ബ്രാഹ്മണൻമാരെ നാടുകടത്തണമെന്നായിരുന്ന നന്ദകുമാർ ഭാഗേലിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഗ്രാമങ്ങളിൽ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് അഭ്യർഥിച്ച ഭാഗേൽ അവരെ ബഹിഷ്കരിക്കണമെന്നും തിരികെ വോൾഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നുമായിരുന്നു പ്രസംഗിച്ചത്. പരാമർശം വിവാദമായതോടെ സർവ ബ്രാഹ്മിൺ സമാജ് പരാതി നൽകി. ഇതിലാണ് അറസ്റ്റ് നടപടിയിലേക്ക് പൊലീസ് കടന്നത്. പരാമർശം വിവാദമായതോടെ നന്ദകുമാർ ഭാഗേലിനെ തള്ളി ഭൂപേഷ് ഭാഗേൽ രംഗത്തെത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona